- “തമിഴനല്ല, ഞാൻ ഇന്ത്യൻ”. കാലാപാനി എന്ന സിനിമയിൽ പ്രഭു അവതരിപ്പിച്ച മുകുന്ദൻ എന്ന കഥാപാത്രം പറഞ്ഞ, ആയിരങ്ങൾ കരഘോഷം മുഴക്കിയ ഗംഭീര സംഭാഷണത്തെപ്പറ്റിയല്ല പറായുന്നത്. ഐ എസ് ആർ ഒ ചെയർമാൻ ഡോക്ടർ കൈലാസവടിവ് ശിവൻ എന്ന യഥാർത്ഥ നായകൻ ഇന്നലെ ഒരു അഭിമുഖത്തിൽ പറഞ്ഞതാണിത്.സൺ ന്യൂസ് എന്ന ചാനലിൽ പ്രക്ഷേപണം ചെയ്ത അഭിമുഖത്തിലാണ് അദ്ദേഹമിത് പറഞ്ഞത്. “ഒരു തമിഴൻ ഇത്രയും വലിയ സ്ഥാനത്തെത്തിയപ്പോൾ, അങ്ങയുടെ ഗ്രാമമോ ജില്ലയോ മാത്രമല്ല തമിഴനെന്ന നിലയിൽ ഐ എസ് ആർ ഓ ചെയർമാൻ എന്ന സ്ഥാനം നേടിയപ്പോൾ തമിഴ് ജനതയോട് എന്താണ് പറയാനുള്ളത്” എന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിനാണ് ഡോക്ടർ കെ ശിവൻ ഇങ്ങനെ പറഞ്ഞത്.
ഞാനൊരു തമിഴനായല്ല ഇന്ത്യനായാണ് ഐ എസ് ആർ ഓയിൽ ചേർന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. “ഞാനൊരു തമിഴനോ മലയാളിയോ കന്നഡിഗനോ ആയല്ല ഐ എസ് ആർ ഓയിൽ ചേർന്നത്. ഒരു ഇന്ത്യൻ ആയാണ്. എല്ലാ ഭാഷക്കാരും ഐ എസ് ആർ ഓയിലുണ്ട്. ഒരു ഭാഷയ്ക്കും അവിടെ ഒരു പ്രത്യേകതയുമില്ല.
ഞാൻ ഒരു ഇന്ത്യൻ…തമിഴ്നാട്ടിൽ നിന്നുള്ള ഒരു ഇന്ത്യൻ എന്നതേയുള്ളൂ. ഒരു വർണ്ണമോ ഭാഷയോ ഒന്നുമവിടെ ബാധകമല്ല. അതേ സമയം എന്റെ സ്വന്തം നാട്ടുകാർ എന്നിൽ അഭിമാനിയ്ക്കുന്നത് വളരെ നല്ലതുതന്നെയാണ്. അതിൽ സംശയമില്ല. എന്റെ സഹോദരങ്ങളും സഹോദരികളും നാട്ടുകാരും സ്വന്തം മകനെപ്പോലെ എന്നെ കൊണ്ടാടുന്നത് സന്തോഷം തന്നെ. അത് വേറേ കാര്യം”. അദ്ദേഹം പറഞ്ഞുനിർത്തി.
തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ നാഗർകോവിലിനടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലുള്ള കൈലാസവടിവ്, ചെല്ലമ്മാൾ എന്നീ ദരിദ്രകർഷകരുടെ മകനാണ് ഡോക്ടർ കെ ശിവൻ. ചന്തയിൽ മാങ്ങവിൽപ്പന നടത്തിയാണ് അദ്ദേഹത്തിന്റെ അച്ഛൻ കുടൂംബം പുലർത്തിയിരുന്നത്. ചെറുപ്പത്തിൽ കലാലയത്തിൽ ഫീസുനൽകാനായി അതേ ജോലി തന്നെ ഡോക്ടർ ശിവനും ചെയ്തിട്ടുണ്ട്.
മണ്ണിന്റെ മണമറിഞ്ഞു വളർന്ന, ഇന്ന് ലോകത്തിന്റെ നെറുകയിലെത്തിനിൽക്കുന്ന ഡോക്ടർ കൈലാസവടിവ് ശിവൻ എന്ന ഐ എസ് ആർ ഓ ചെയർമാൻ പ്രതിസന്ധികൾ പാഠമായിക്കണ്ട് തിരിച്ചടികളെ ഊർജ്ജമാക്കി മുന്നേറുന്ന യഥാർത്ഥ ഇന്ത്യൻ കരുത്തിന്റെ, അതുല്യമായ പോരാട്ടവീര്യത്തിന്റെ പ്രതീകമായി മാറുകയാണ്. എല്ലാ അർത്ഥത്തിലും.
Discussion about this post