പാകിസ്ഥാൻ സൈന്യത്തിന്റെ ഭീകരതയ്ക്കെതിരേ പാക് അധിനിവേശ കശ്മീരിൽ വൻ പ്രതിഷേധം. പാകിസ്ഥാൻ സൈന്യത്തിന്റെ മനുഷ്യാവകാശലംഘനങ്ങൾക്കും അക്രമത്തിനുമെതിരേയാണ് ആയിരക്കണക്കിനു ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. പ്രതിഷേധത്തിന്റെ വീഡിയോകൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
പാകിസ്ഥാന്റെ ഭീകരത അവസാനിപ്പിയ്ക്കുക എന്ന മുദ്രാവാക്യം മുഴക്കിയാണ് ജനങ്ങൾ തെരുവിലിറങ്ങിയിരിയ്ക്കുന്നത്.ഇന്ത്യയിൽ മനുഷ്യാവകാശധ്വംസനം നടക്കുകയാണെന്നാണ് പാകിസ്ഥാൻ എല്ലായിടത്തും പറഞ്ഞുനടക്കുന്നത്. ഇവിടെ നടക്കുന്നതെന്തെന്ന് പുറം ലോകം കാണുന്നില്ല. പാകിസ്ഥാൻ പട്ടാളക്കാർ ഇവിടെ അഴിഞ്ഞാടുകയാണ്..പ്രതിഷേധത്തിനെത്തിയ ഒരാൾ പറഞ്ഞു.
ജനങ്ങൾ പോലീസ് സ്റ്റേഷനും പാകിസ്ഥാനി പട്ടാളകേന്ദ്രങ്ങൾക്കും നേരെ കല്ലെറിയുകയും വാഹനങ്ങൾ കത്തിയ്ക്കുകയും ചെയ്തെന്ന് റിപ്പോർട്ടുകളുണ്ട്.
പാക് അധിനിവേശ കശ്മീരിലെ ജനങ്ങൾക്ക് ഇന്ത്യയിൽ ചേർന്നാൽ മതിയെന്ന് പറഞ്ഞ് പ്രതിഷേധിയ്ക്കുന്ന വീഡിയോകളും സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിയ്ക്കുന്നുണ്ട്. ഭീകരക്യാമ്പുകൾ നടത്താനായി കശ്മീരിനെ ഉപയോഗിക്കാനാവില്ലെന്നും ഇനിയും കശ്മീരി പെൺകുട്ടികളെ ഉപദ്രവിക്കാനാവില്ലെന്നും മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ജനങ്ങൾ പ്രതിഷേധിച്ചത്.
പാക് അധിനിവേശ കശ്മീരിൽ എന്താണ് സംഭവിയ്ക്കുന്നതെന്ന് അന്താരാഷ്ട്രസമൂഹം കാണണമെന്നും ഇത് അധികകാലം സഹിക്കാനാവില്ലെന്നും ജനങ്ങൾ പറയുന്നു. പ്രതിഷേധങ്ങളിൽ മുപ്പതോളമാൾക്കാരെ പാക് മിലിട്ടറി പോലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ടുകൾ.
Discussion about this post