റാഞ്ചി: തന്റെ സർക്കാർ അഴിമതിക്കെതിരാണെന്നും അഴിമതിക്കാർ ഓരോരുത്തരായി ജയിലിൽ പൊയ്ക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ മന്ത്രിയുമായ പി ചിദംബരത്തിന്റെ അറസ്റ്റിനെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരിന്റെ പ്രധാന അജണ്ട വികസനമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി പാലിച്ചു കൊണ്ടിരിക്കുകയാണെന്നും സർക്കാരിന്റെ നൂറ് ദിവസത്തെ പ്രവർത്തനത്തെ ചൂണ്ടിക്കാട്ടി അദ്ദേഹം അവകാശപ്പെട്ടു.
രാജ്യത്തെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മുസ്ലീം സ്ത്രീകൾക്കും തുല്യത ലഭ്യമാക്കുക എന്ന സർക്കാർ നയം പാലിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. മുത്തലാഖ് നിരോധനം അതിന്റെ ഉദാഹരണമാണ്. ഭീകര വിരുദ്ധ നിയമം കൂടുതൽ കാര്യക്ഷമമാക്കാൻ എൻ ഐ എ- യു എ പി എ നിയമഭേദഗതികളിലൂടെ സർക്കാരിന് കഴിഞ്ഞിരിക്കുന്നു. ഇവയൊക്കെ നൂറ് ദിവസത്തിനുള്ളിലെ പ്രധാന നേട്ടങ്ങളാണ്. പ്രധാനമന്ത്രി വ്യക്തമാക്കി.
ജമ്മു കശ്മീരിനെയും ലഡാക്കിനെയും പുതിയ ഉയരങ്ങളിൽ എത്തിക്കുകയെന്നതും സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. കശ്മീർ പുനരേകീകരണം അതിന്റെ ആദ്യ പടിയാണെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. റാഞ്ചിയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
നൂറ് ദിവസത്തിനുള്ളിൽ കണ്ടത് വെറും ട്രെയിലർ മാത്രമാണെന്നും യഥർത്ഥ ചിത്രം ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി റാഞ്ചിയിൽ പറഞ്ഞു.
Discussion about this post