റെക്കോഡ് നേട്ടവുമായി കൊച്ചി മെട്രൊ. ആലുവ മുതൽ തൈക്കൂടം വരെയുള്ള മെട്രോ പാതയിൽ വ്യാഴാഴ്ച രാത്രി 9.30 വരെ യാത്ര ചെയ്തത് 1,01,463 പേരാണ്.കൊച്ചി മെട്രോയുടെ യാത്രാ സർവീസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സഞ്ചരിച്ചത് വ്യാഴാഴ്ചയാണ്.
മെട്രോയുടെ ഒന്നാം പിറന്നാളിന്റെ ഭാഗമായി നൽകിയ സൗജന്യ യാത്രയിൽ മെട്രോയിലേറിയവരുടെ എണ്ണം 1,55,606 വരെയെത്തിയിട്ടുണ്ട്. എന്നാൽ, യാത്രാ സർവീസിലെ വലിയ റെക്കോഡ് 2017 ജൂൺ 26-ലെ 98,310 യാത്രക്കാരെന്ന കണക്കിലാണ്. മെട്രോയുടെ ആദ്യ റൂട്ടിന്റെ ഉദ്ഘാടനത്തിനു ശേഷമുള്ള ആദ്യ ഞായറാഴ്ചയാണ് ഇത്രയധികം യാത്രക്കാരെത്തിയത്. ഈ റെക്കോഡ് ഈ മാസം ഏഴിന് ഭേദിക്കപ്പെട്ടു, അന്ന് യാത്ര ചെയ്തത് 99,680 പേരാണ്.
സെപ്റ്റംബർ മൂന്നിന് മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള റൂട്ട് ഉദ്ഘാടനം ചെയ്തതോടെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായിട്ടുണ്ടെന്ന് കൊച്ചി മെട്രോ അധികൃതർ പറയുന്നു. പുതിയ റൂട്ടിന്റെ ഉദ്ഘാടന ശേഷം ഇതുവരെ 6,73,934 പേർ മെട്രോയിൽ യാത്ര ചെയ്തതായി കൊച്ചി മെട്രോ അധികൃതർ പറയുന്നു.
വ്യാഴാഴ്ച വൈകീട്ട് നാലുവരെ 57,095 ആയിരുന്നു മെട്രോയിലെ യാത്രക്കാരുടെ എണ്ണം. ആറു മണിയോടെ ഇത് 76,593 ആയി ഉയർന്നു.
2017 ജൂൺ 17 മുതൽ സെപ്റ്റംബർ ആദ്യം വരെ 2.84 കോടി യാത്രക്കാരാണ് മെട്രോയിൽ സഞ്ചരിച്ചത്. 40,000 മുതൽ 45,000 വരെയായിരുന്നു ഒരു ദിവസത്തെ യാത്രക്കാരുടെ ശരാശരി എണ്ണം. മഹാരാജാസ് മുതൽ തൈക്കൂടം വരെ പുതിയ റൂട്ട് തുറന്നതോടെ ഇത് 70,000-ത്തോളമായി ഉയർന്നിട്ടുണ്ട്.
Discussion about this post