വാഷിംഗ്ടൺ: അമേരിക്കയും ചൈനയും തമ്മിൽ തുടരുന്ന ശക്തമായ വ്യാപാര യുദ്ധം ആഗോള സമ്പദ്ഘടനക്ക് തിരിച്ചടിയാകുമെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ പഠന റിപ്പോർട്ട്. 2020ൽ ലോകത്താകമാനം ജിഡിപിയിൽ 0.8 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇനിയും പരിഹരിക്കപ്പെടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം മുന്നോട്ട് പോയാൽ 2007-2008 കാലഘട്ടത്തിലേതിന് സമാനമായ ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടാകാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ലെന്ന് ഐ എം എഫ് വക്താവ് ഗെരി റൈസ് പറഞ്ഞു. ലോകനേതാക്കൾ സമ്പദ്ഘടന പുനരവലോകനം ചെയ്തില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയ്ട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
വാണിജ്യ രാഷ്ട്രീയ രംഗങ്ങളിൽ നിലനിൽക്കുന്ന കിടമത്സരങ്ങൾ വ്യാപാരികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയാണ്. തത്ഫലമായി എവിടെയും നിക്ഷേപം നടത്താൻ നിക്ഷേപകർ തയ്യാറാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്. റൈസ് പറയുന്നു.
അമേരിക്ക- ചൈന വ്യാപാരയുദ്ധം ആഗോള സമ്പദ്ഘടനയുടെ ഭാവി വളർച്ചയെ ദോഷകരമായി ബാധിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ ഗുരുതരമാണ് നിലവിലെ അവസ്ഥയെന്നും ലോകത്തിലെ 143 രാജ്യങ്ങളുടെ സമ്പദ്ഘടന അനിശ്ചിതാവസ്ഥയിൽ തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Discussion about this post