സുനീഷ് വി ശശിധരൻ
സാർവ്വലൗകിക പ്രസക്തമായ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെ പിൻപറ്റി നവഭാരത നിർമ്മാണം നടത്തുമെന്ന രാഷ്ട്രപതി രാമ്നാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തിലെ വാക്കുകളെ അക്ഷരം പ്രതി നടപ്പിലാക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ സർക്കാരിന് മാർഗ്ഗദർശനമാണെന്നും രാഷ്ട്രപതി അന്ന് വ്യക്തമാക്കിയിരുന്നു.
‘ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്‘ എന്ന ഗുരുദേവന്റെ ശ്ലോകം ഭാരതത്തിന്റെ ആത്മാവിനെ പ്രതീകവത്കരിക്കുന്നതാണ്. ‘സബ് കാ സാഥ് സബ് കാ വികാസ്’ (എല്ലാവരോടുമൊപ്പം, എല്ലാവർക്കും വികസനം) എന്ന മോദി സർക്കാരിന്റെ ആശയം ഗുരുദേവന്റെ മഹനീയമായ ചിന്തയുടെ പൂർത്തീകരണമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആഴത്തിൽ സ്വാധീനിച്ച ആത്മീയ ആചാര്യനാണ് ശ്രീ നാരായണ ഗുരു. 2013ൽ ശിവഗിരി മഠത്തിൽ നടന്ന 51ആമത് ധർമ്മ മീമാംസ പരിഷത്തിന്റെ ഉദ്ഘാടകനായി നരേന്ദ്ര മോദി എത്തിയത് ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിലായിരുന്നു. അന്ന് ശ്രീനാരായണ ഗുരുവിന് ശ്രദ്ധാഞ്ജലി അർപ്പിച്ച മോദി, ശ്രീ നാരായണീയ ആശയങ്ങൾ തന്നെ എത്രത്തോളം ആഴത്തിലാണ് സ്വാധീനിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കിയിരുന്നു. ആദ്ധ്യാത്മികതയെ സാമൂഹ്യ പരിഷ്കരണവുമായി ബന്ധിപ്പിച്ച ശ്രീനാരായാണ ഗുരു ഒരിക്കലും ആരോടും വെറുപ്പ് പുലർത്താത്ത പ്രത്യയശാസ്ത്രത്തിന്റെ സൃഷ്ടാവാണെന്ന് മോദി പറഞ്ഞപ്പോൾ, അന്ന് മോദി പങ്കെടുക്കുന്നത് കൊണ്ട് മാത്രം ചടങ്ങ് ബഹിഷ്കരിക്കാൻ ആഹ്വാനം നൽകിയ വി എസ് അച്ച്യുതാനന്ദനും ഉമ്മൻ ചാണ്ടിയുമടക്കമുള്ള പ്രബുദ്ധ രാഷ്ട്രീയത്തിന്റെ വക്താക്കളെന്ന് അഭിമാനിക്കുന്ന നേതാക്കളും ശ്രീനാരായണ ദർശനങ്ങളും തമ്മിലുള്ള അകലം സമർത്ഥമായി തുറന്ന് കാണിക്കാൻ നരേന്ദ്ര മോദിക്ക് സാധിച്ചിരുന്നു.
പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മോദിയെ കാണാൻ പ്രോട്ടോക്കോളിന്റെ ഭാണ്ഡക്കെട്ടുമായി കാത്തു കിടക്കാൻ ഈ നേതാക്കളെ നിയോഗിച്ചത് വ്യാസനും ഗുരുദേവനും സ്വാമി വിവേകാനന്ദനും ഗുരുജി ഗോൾവൽക്കറും ജനിച്ചു വീണ ഭാരതഭൂമിയുടെ ധർമ്മ കല്പന തന്നെയാണ്. തന്റെ പൂജാമുറിയിൽ ഇഷ്ടദേവനായി ഗുരുദേവനെ പൂജിക്കുന്ന നരേന്ദ്ര മോദി കർമ്മയോഗിയായ ഗുരുദേവന്റെ പാത തന്നെയാണ് പിന്തുടരുന്നത്.
മഹാനായ ഹൈന്ദവ ആചാര്യനായി തന്നെയാണ് ബിജെപി ശ്രീനാരായണ ഗുരുദേവനെ കാണുന്നത്. സാമൂഹ്യ പരിഷ്കരണത്തിലൂടെ ഭാരതത്തിന്റെ വീണ്ടെടുപ്പിന് വഴി മരുന്നിട്ട ഗുരുദേവൻ പൊരുതിയത് ഒരേ സമയം വൈദേശിക അധിനിവേശത്തോടും കേരളീയ സമൂഹത്തിലെ ജാതി ചിന്തയോടുമായിരുന്നു. സമൂഹത്തിലെ തിന്മകളെ ചോദ്യം ചെയ്യാനും ഹാനികരമായവയെ ഉന്മൂലനം ചെയ്യാനും കാലകാലങ്ങളായി ശ്രമിച്ച കർമ്മധീരരായ ഹൈന്ദവ യോഗി പരമ്പരയിലെ അമൂല്യമായ കണ്ണിയാണ് ഗുരുദേവൻ. തൊട്ടുകൂടായ്മ തുടച്ചു മാറ്റാൻ പൊരുതിയ ഗുരുദേവന്റെ മണ്ണിലെ രാഷ്ട്രീയ അസ്പൃശ്യതയെക്കുറിച്ച് ഗദ്ഗദ കണ്ഠനായ നരേന്ദ്ര മോദിയെ കാലം ഇന്ന് എവിടെ എത്തിച്ചിരിക്കുന്നുവെന്നതും അന്ന് അദ്ദേഹത്തെ അപമാനിച്ചവർ ഇന്ന് എവിടെ നിൽക്കുന്നുവെന്നതുമാണ് ഗുരുദേവ ദർശനങ്ങളുടെ ഏറ്റവും വലിയ സാരാംശം.
ഹൈന്ദവ ദർശനങ്ങളും സംസ്കാരവും സാഹിത്യവും ഉയർത്തിപ്പിടിച്ച ആചാര്യൻ എന്നാണ് ഭാരതീയ ജനതാ പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ശ്രീനാരയണ ഗുരുവിനെ വിശേഷിപ്പിച്ചത്. ഗുരുദേവന്റെ ആശയങ്ങൾ ഹൈന്ദവ സമൂഹത്തിന്റെ സംരക്ഷണത്തിന് മുതൽക്കൂട്ടായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
വിദ്യാഭ്യാസത്തിലൂടെയും സംഘ ശക്തിയിലൂടെയും സാമ്പത്തിക സ്വാശ്രയത്വത്തിലൂടെയും കാർഷിക വൃത്തിയിലൂടെയും സാമുദായിക പുരോഗതിയെന്ന ഗുരുദേവന്റെ ചിന്തകളാണ് നിലവിൽ കേന്ദ്രസർക്കാർ നടപ്പിലാക്കുന്നത്. പട്ടിണിയും ദാരിദ്ര്യവും ചൂഷണങ്ങളും അടിച്ചമർത്തിയ ഒരു ജനതയെ മതപരിവർത്തനത്തിന്റെ കഴുകൻ കണ്ണുകൾക്ക് വിട്ടു കൊടുക്കാതെ സംരക്ഷിച്ചു നിർത്താൻ ഗുരു നടത്തിയ ശ്രമങ്ങളാണ് ശ്രീ നാരായണ ധർമ്മ പരിപാലാന യോഗത്തിന്റെ പിറവിക്ക് കാരണമായതെന്നും അമിത് ഷാ പറഞ്ഞിരുന്നു. താൻ ഇതിന് മുൻപ് നിരവധി പുരോഹിതന്മാരെ കണ്ടിട്ടുണ്ടെന്നും എന്നാൽ ഗുരുദേവനെ പോലെ സാമൂഹ്യ പരിഷ്കർത്താവായ ഒരു ഗുരുവിനെ മറ്റെങ്ങും കണ്ടിട്ടില്ലെന്നുമുള്ള ടാഗോറിന്റെ വാക്കുകളും അമിത് ഷാ ആവർത്തിച്ചിരുന്നു.
ശ്രീനാരായണ ഗുരു സർവ്വധർമ്മ സമഭാവാന എന്ന ഭാരതീയ ദർശനത്തിന്റെ വക്താവായിരുന്നു. ആത്മോപദേശ ശതകവും അദ്വൈത ദീപികയും ദൈവദശകവും ശിവാഷ്ടകവും സുബ്രമണ്യ കീർത്തനവും ദർശനമാലയും ബ്രഹ്മവിദ്യാ പഞ്ചകവും ഭദ്രകാളീയഷ്ടകവും ഗജേന്ദ്ര മോക്ഷവും ശ്രീകൃഷ്ണ ദർശനവും അടക്കം നിരവധി ഹൈന്ദവ കൃതികൾ രചിക്കുകയും ഹൈന്ദവ പ്രതിഷ്ഠാ വിധി പ്രകാരം നിരവധി ശിവ, സുബ്രഹ്മണ്യ ക്ഷേത്രങ്ങൾ നിർമ്മിക്കുകയും ചെയ്ത ശ്രീനാരായണ ഗുരുദേവനെ ഹിന്ദുവല്ലാതാക്കി ചിത്രീകരിക്കാൻ നടക്കുന്ന തീവ്രശ്രമങ്ങളെ എല്ലാക്കാലത്തും സംഘപരിവാർ എതിർത്ത് പോന്നിട്ടുണ്ട്.
ഹൈന്ദവ ആചാര്യനും സാമൂഹ്യ പരിഷ്കർത്താവുമായ ശ്രീ നാരായണ ഗുരുദേവനെ കുരിശിൽ തറച്ചും കഴുത്തിൽ കയറിട്ട് വലിച്ചിഴച്ചും അപമാനിക്കുന്നതിന് നവോത്ഥാനത്തിന്റെ നിറം ചാർത്തി ന്യായീകരിക്കാൻ കപട മതേതര- പുരോഗമനവാദികൾ ശ്രമിക്കുമ്പോൾ അദ്ദേഹത്തിന്റെ ദർശനങ്ങളുടെ ആഴം മനസ്സിലാക്കി ശ്രീനാരായണീയ ദർശനങ്ങളെ ഭാരതീയ പൊതുധാരയിൽ സാരാംശം ചോരാതെ പ്രചരിപ്പിച്ച് നവഭാരത നിർമ്മിതിക്ക് ഉതകുന്ന പ്രായോഗിക തത്വാധിഷ്ഠിത രാഷ്ട്രീയവുമായി മുന്നേറുകയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ.
Discussion about this post