വടക്കാഞ്ചേരിയിലെ സിപിഎം നഗരസഭാ കൗണ്‍സിലറും പ്രാദേശിക നേതാവുമായ പി എന്‍ ജയന്തന് ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ വടക്കാഞ്ചേരി പീഡനക്കേസിന്റെ അന്വേഷണം പോലിസ് അവസാനിപ്പിച്ചു. അനില്‍ അക്കരെ എംഎല്‍എയ്ക്ക് ആഭ്യന്തര വകുപ്പ് നല്കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. യുവതിയുടെ പരാതി വ്യാജമാണെന്നു കണ്ടെത്തിയതിനാലാണ് നടപടിയെന്നാണ് കത്തിലുള്ളത്.
കേസില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നാവസ്യപ്പെട്ട് 2016 നവംബര്‍ 16 ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് അനിൽ അക്കര എംഎൽഎക്ക് കേസ് അന്വേഷണം അവസാനിപ്പിച്ചതായി ആഭ്യന്തര വകുപ്പ് മറുപടി നൽകിയത്.
സിപിഎം വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ ജയന്തനും സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടമ്മയെ കൂട്ട ബലാല്‍സംഗം ചെയ്തെന്നായിരുന്നു പരാതി.2016 നവംബറില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിക്കൊപ്പം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തിയാണ് യുവതി പീഡനവിവരം പുറത്തറിയിച്ചത്. ഭാഗ്യലക്ഷ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവന്ന പീഡനകഥ ഏറെ വിവാദമായിരുന്നു.
പീഡനം നടന്ന സ്ഥലമോ മറ്റ് തെളിവുകളോ കണ്ടെത്താൻ കഴിഞ്ഞില്ലെന്നായിരുന്നു പൊലീസ് നിലപാട്. പ്രതിചേര്‍ക്കപ്പെട്ടവരുടെ നുണപരിശോധന അടക്കം നടത്തിയെങ്കിലും തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന കാരണം പറഞ്ഞാണ് ഇപ്പോൾ അന്വേഷണം അവസാനിപ്പിക്കുന്നത്.
Discussion about this post