ന്യൂയോർക്ക്: ന്യൂയോർക്ക് സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കാൻ കരീബിയൻ നേതാക്കളും. അടുത്തയാഴ്ച ഐക്യരാഷ്ട്ര പൊതു സഭയെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി ഇന്തോ കരീബിയൻ ഉച്ചകോടിയിലും ഇന്ത്യ- പസഫിക് ഉച്ചകോടിയിലും പങ്കെടുക്കും. കാലാവസ്ഥാ വ്യതിയാനം, ആഗോള സാമ്പത്തിക രംഗത്തെ പുത്തൻ പ്രവണതകൾ തുടങ്ങിയ വിഷയങ്ങൾക്കൊപ്പം ദ്വീപുകളുടെ വികസനത്തിലെ ഇന്ത്യൻ സംഭാവനകളുടെ സാദ്ധ്യതയും ഉച്ചകോടിയിൽ ചർച്ചയാകും.
ഇതോടെ ചരിത്രത്തിലെ ആദ്യ ഇന്തോ കരീബിയൻ ഉച്ചകോടിക്ക് ലോകം സാക്ഷിയാകും. ഉച്ചകോടിക്ക് മുന്നോടിയായി ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ പ്രതിനിധി സയീദ് അക്ബറുദ്ദീൻ കരീബിയൻ രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ‘കാരികോം‘ നേതാക്കളുമായി ചർച്ച നടത്തി.
ആന്റിഗ്വ, ബാർബഡോസ്, ബഹാമാസ്, ബെലിസെ, ഡൊമിനിക്ക, ഗ്രനഡ, ഗയാന, ഹെയ്തി, ജമൈക്ക, മോണ്ട്സെറാത്ത്, സെയ്ന്റ് ലൂസിയ, സെയ്ന്റ് കിറ്റ്സ്, സെയ്ന്റ് വിൻസെന്റ്, സുറിനാം, ട്രിനിഡാഡ് ആൻഡ് ടുബാഗോ തുടങ്ങിയ അംഗങ്ങളാണ് കാരികോമിൽ ഉള്ളത്.
ഇന്ത്യൻ വംശജരായ നിരവധി ആളുകൾ കരീബിയൻ ദ്വീപുകളിൽ തലമുറകളായി താമസിച്ചു വരുന്നുണ്ട്. ക്രിക്കറ്റ് അടക്കമുള്ള വിവിധ മേഖലകളിൽ കരീബിയൻ ദ്വീപുകളുമായി ഇന്ത്യക്ക് ബന്ധമുണ്ട്. കൊളോണിയൽ കാലഘട്ടത്തിൽ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്നു ഇന്ത്യയെപ്പോലെ കരീബിയൻ ദ്വീപുകളും. ഈ കാലഘട്ടത്തിൽ നിരവധി ഇന്ത്യാക്കാർ ദ്വീപുകളിലേക്ക് കുടിയേറി പാർത്തിരുന്നു.
ഡൊറെയ്ൻ ചുഴലിക്കാറ്റ് നാശം വിതച്ച കരീബിയൻ ദ്വീപായ ബഹാമാസിന് കഴിഞ്ഞയാഴ്ച ഇന്ത്യ ഒരു ദശലക്ഷം അമേരിക്കൻ ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഇരു മേഖലകളും തമ്മിലുള്ള ചിരപുരാതനമായ ബന്ധത്തിന്റെ തുടർച്ചയ്ക്ക് കാരണമാകുമെന്ന് ഗ്രനഡ പ്രധാനമന്ത്രി കീത്ത് മിച്ചൽ അറിയിച്ചു.
2014ലാണ് ആദ്യമായി ഇന്ത്യ പസഫിക് ഉച്ചകോടി നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു അന്ന് അതിനും തുടക്കം കുറിച്ചത്. ഇന്തോ പസഫിക് ഉച്ചകോടിയുടെ മൂന്നാം പതിപ്പാണ് ഈ മാസം നടക്കാൻ പോകുന്നത്. പതിനാല് രാജ്യങ്ങൾ അംഗങ്ങളായിട്ടുള്ള പസഫിക് രാജ്യങ്ങളുടെ കൂട്ടായ്മയിലെ ഓരോ രാജ്യത്തിന്റെയും സമഗ്ര വികസനത്തിനായി പ്രതിവർഷം രണ്ട് ലക്ഷം അമേരിക്കൻ ഡോളർ വീതം ഇന്ത്യ നൽകുന്നുണ്ട്.
Discussion about this post