ഡൽഹി: ഇന്ത്യയുടെ അതിർത്തി മേഖലകളുടെ ചരിത്രം രേഖപ്പെടുത്താനുള്ള നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട്. ഇതിന് ഔദ്യോഗിക അനുമതി നൽകി കഴിഞ്ഞതായി രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. രാജ്യാതിർത്തിയുമായി ബന്ധപ്പെട്ട ആധികാരിക വിവരങ്ങൾ, അതിർത്തികളുടെ ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ രൂപീകരണം, അതിർത്തി പുനർനിർണ്ണയ ചരിത്രം എന്നിവ ഇതിൽ ഉൾപ്പെടും.
അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ ജീവിത രീതികൾ, സുരക്ഷാ സേനകളുടെ പ്രവർത്തനങ്ങൾ എന്നിവയെ സംബന്ധിച്ച വിവരങ്ങളും രേഖപ്പെടുത്തപ്പെടും. കൂടാതെ അതിർത്തി പ്രദേശത്ത് അധിവസിക്കുന്ന ജനങ്ങളുടെ സംസ്കാരം, വംശീയ ചരിത്രം, സാമൂഹ്യ- സാമ്പത്തിക വികാസ പരിണാമങ്ങൾ എന്നിവയും പഠനവിധേയമാക്കും.പൊതുജനങ്ങൾക്കും ഗവേഷകർക്കും ഒരേ പോലെ മനസ്സിലാക്കാൻ പറ്റുന്ന തരത്തിലായിരിക്കും ചരിത്രം തയ്യാറാക്കപ്പെടുകയെന്നും രാജ്നാഥ് സിംഗ് അറിയിച്ചു.
പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും ആഭ്യന്തര വകുപ്പും വിശദമായ ചർച്ചകൾ നടത്തിയതിന് ശേഷമാണ് തീരുമാനം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. നെഹ്രു മെമ്മോറിയൽ മ്യൂസിയത്തിലെ ചരിത്ര ഗവേഷണ വിഭാഗവും യോഗത്തിൽ പങ്കെടുത്തിരുന്നു.
രണ്ട് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനം. ദേശീയ അതിർത്തികളെ കുറിച്ചും അവിടുത്തെ ജനങ്ങളുടെ ജീവിതരീതികളെ കുറിച്ചും ജനങ്ങൾക്ക് സമഗ്രമായ അറിവ് നൽകാൻ ഉതകുന്ന ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിക്കാനായതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് രാജ്യരക്ഷാ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി.
Discussion about this post