ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ ‘മേക്ക് ഇൻ ഇന്ത്യ’ വിജയകരമായി മുന്നേറുന്നതായി രാജ്യരക്ഷാ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ്. 2030-32ൽ ഇന്ത്യൻ സമ്പദ്ഘടന പത്ത് ട്രില്ല്യൺ യു എസ് ഡോളറിന്റെ വളർച്ച കൈവരിക്കുമെന്നും അതിൽ പ്രതിരോധ മേഖലയുടെ സംഭാവന നിർണ്ണായകമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2025ൽ പ്രതിരോധ വ്യവസായ രംഗം 26 ബില്ല്യൺ ഡോളറിന്റെ വളർച്ചയാണ് ലക്ഷ്യമിടുന്നതെന്നും അതിൽ 5 ബില്ല്യൺ കയറ്റുമതി മേഖലയുടെ സംഭാവനയായിരിക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ ഇന്ത്യൻ പ്രതിരോധ രംഗം രാജ്യത്തെ പ്രധാന സാമ്പത്തിക മേഖലയായി ഉയർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ കാലങ്ങളിൽ ഇന്ത്യൻ പ്രതിരോധ മേഖല ഇറക്കുമതിയെ മാത്രം ആശ്രയിച്ചായിരുന്നു മുന്നോട്ട് പോയിരുന്നത്. എന്നാൽ ഇന്ത്യയെ പോലെ ഇത്രയും പ്രതിഭാ സമ്പത്തും ആഗോള പ്രാധാന്യവുമുള്ള ഒരു രാജ്യം കേവലം ഇറക്കുമതിയെ മാത്രം ആശ്രയിച്ച് നിലനിൽക്കുന്നത് ഭൂഷണമല്ലെന്ന എൻ ഡി എ സർക്കാരിന്റെ തിരിച്ചറിവാണ് പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയതെന്നും രാജ്യരക്ഷാ വകുപ്പ് മന്ത്രി വ്യക്തമാക്കി.
പ്രതിരോധ രംഗത്ത് സ്വയം പര്യാപ്തത നേടുക എന്നതിന് പുറമെ സാങ്കേതിക വിദ്യയുടെ കൈമാറ്റവും പുതിയ കാലത്തിന്റെ അനിവാര്യതയാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
അതേസമയം ഇന്ത്യൻ നിർമ്മിത ലഘു യുദ്ധവിമാനമായ തേജസിൽ പറക്കുന്ന ആദ്യ പ്രതിരോധ വകുപ്പ് മന്ത്രിയാകാനൊരുങ്ങുകയാണ് രാജ്നാഥ് സിംഗ്. വ്യാഴാഴ്ച ബംഗലൂരുവിലാണ് അദ്ദേഹം യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്നത്.
ഹിന്ദുസ്ഥാൻ ഏയ്റനോട്ടിക്സ് ലിമിറ്റഡ് നിർമ്മിച്ച തേജസ്സിന്റെ നാവികസേനയ്ക്ക് വേണ്ടി തയ്യാറാക്കിയ പതിപ്പിന്റെ അറസ്റ്റഡ് ലാൻഡിംഗ് കഴിഞ്ഞയാഴ്ച ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. ഗോവയിൽ വെച്ച് ഐ എൻ എസ് ഹൻസ കപ്പലിലായിരുന്നു പരീക്ഷണം വിജയകരമായി നടത്തിയത്. കപ്പലിൽ നിന്ന് പോർവിമാനങ്ങളെ നിയന്ത്രിക്കാനുള്ള സ്വയം പര്യാപ്തതയിലേക്കുള്ള ഇന്ത്യയുടെ വിജയകരമായ ചുവടു വെയ്പായാണ് അറസ്റ്റഡ് ലാൻഡിംഗ് വിശേഷിപ്പിക്കപ്പെടുന്നത്.
ഐ എൻ എസ് വിക്രമാദിത്യ അടക്കമുള്ള വിമാനവാഹിനിക്കപ്പലുകൾക്ക് പുതിയ സാദ്ധ്യതകൾ തുറന്നു കൊടുക്കുന്നതായിരുന്നു ഇന്ത്യയുടെ അറസ്റ്റഡ് ലാൻഡിംഗ് പരീക്ഷണ വിജയം. കടൽ മാർഗ്ഗം ഇന്ത്യയെ ആക്രമിക്കാൻ ശത്രുക്കൾ ഇനി ഭയപ്പെടുമെന്നാണ് നിലവിലെ വിലയിരുത്തൽ.
Discussion about this post