വാഷിംഗ്ടൺ: അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തിലെ ഇന്ത്യയുടെ മുൻഗണന പുനസ്ഥാപിക്കണമെന്ന് അമേരിക്കൻ പാർലമെന്റിലെ 44 അംഗങ്ങൾ. ജിഎസ്പി പുനസ്ഥാപിച്ചാൽ ഇരു രാജ്യങ്ങൾക്കും തീരുവരഹിതമായി പരസ്പര വ്യാപാരം സാദ്ധ്യമാകും. ഇക്കാര്യം ഉന്നയിച്ച് അമേരിക്കൻ അന്താരാഷ്ട്ര വ്യാപാര പ്രതിനിധി റോബർട്ട് ലൈഥിസറിന് പാർലമെന്റ് അംഗങ്ങൾ കത്ത് നൽകി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ പര്യടനത്തിന് മുന്നോടിയായാണ് അമേരിക്കൻ പ്രതിനിധികൾ ഈ ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് വ്യാപാര പങ്കാളിത്തത്തിലെ മുൻഗണന നിഷേധിച്ചത് അമേരിക്കൻ വ്യാപാര രംഗത്തെ ദോഷകരമായി ബാധിച്ചതായി പ്രതിനിധികൾ ആരോപിച്ചു. ഇന്ത്യക്ക് പദവി പുനസ്ഥാപിച്ച് നൽകിയാൽ ചൈനയുമായി നിലനിൽക്കുന്ന വ്യാപാര യുദ്ധത്തിൽ അമേരിക്കക്ക് മേൽക്കൈ നേടാൻ സാധിക്കുമെന്നും അവർ വ്യക്തമാക്കി.
അമേരിക്കയും ഇന്തയും തമ്മിലുള്ള ബന്ധത്തിന് ഏറ്റവും മികച്ച സാഹചര്യമാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സർക്കാർ ഒരുക്കിയിരിക്കുന്നതെന്നും അമേരിക്കൻ പാർലമെന്റ് അംഗങ്ങൾ വ്യക്തമാക്കി. അമേരിക്കൻ കമ്പനികളോടും തൊഴിലാളികളോടുമുള്ള ഇന്ത്യൻ സർക്കാരിന്റെ സമീപനം എക്കാലത്തെയും മികച്ച നിലയിലാണുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.
നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ വിഷയത്തിൽ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അമേരിക്കൻ പ്രതിനിധികൾ അറിയിച്ചു.
Discussion about this post