രണ്ടു മാസത്തോളമായി അവധിയില്ലാതെ ജോലി ചെയ്ത പോലീസുകാരന്റെ ആത്മഹത്യ ശ്രമം വാർത്തകളിൽ നിറയുന്നു. പോലീസിലെ മേലുദ്യോഗസ്ഥ പീഡനം വീണ്ടും പുറത്ത്. കഴിഞ്ഞ ദിവസം കടുത്ത നടുവേദനയെ തുടർന്ന് അവധിയ്ക്ക് അപേക്ഷിച്ചെങ്കിലും നൽകാത്തതിനെ തുടർന്ന് പോലീസുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം നന്ദാവനം എആർ ക്യാമ്പിലെ കോൺസ്റ്റബിളായ ജോസാണ് തൊപ്പി വലിച്ചെറിഞ്ഞ് ഇന്നലെ ഉച്ചയോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അസിസ്റ്റന്റ് കമൻഡാന്റ് ഓഫീസ് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് ഓടിക്കയറിയ ഇയാളെ സഹപ്രവർത്തകർ പിടിച്ചു നിർത്തുകയായിരുന്നു.
ഓണാഘോഷം, തീവ്രവാദ ആക്രമണ ഭീഷണി കാരണമുള്ള അതീവജാഗ്രത എന്നിവയായിരുന്നതിനാൽ രണ്ടുമാസത്തോളമായി അവധിയെടുക്കാതെ ജോലി ചെയ്യുകയായിരുന്നു ജോസ്. നടുവേദനയ്ക്ക് ചികിത്സയ്ക്കായി മൂന്നു ദിവസത്തെ അവധിക്ക് അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് ആരോഗ്യകാരണങ്ങൾ വിശദീകരിച്ച് അസി. കമൻഡാന്റിന് അവധി അപേക്ഷ നല്കി. ജോസിനെ കണ്ടപ്പോൾ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
മേലുദ്യോഗസ്ഥനിൽ നിന്ന് മോശം പെരുമാറ്റമുണ്ടായതിനെത്തുടർന്ന് ജോസ് തൊപ്പി വലിച്ചെറിഞ്ഞ്, ഓഫീസ് കെട്ടിടത്തിന് മുകളിലേക്ക് ഓടിക്കയറുകയായിരുന്നു. രണ്ടുനില കെട്ടിടത്തിന് മുകളിലെത്തിയപ്പോഴാണ് മറ്റ് പൊലീസുകാർ വിവരം മനസിലാക്കിയത്. സംഭവം പുറത്തറിയരുതെന്ന് ഉന്നത ഉദ്യോഗസ്ഥർ കർശന നിർദ്ദേശം നല്കുകയും ചെയ്തു. ജോസിന് പിന്നീട് മൂന്നുദിവസത്തെ അവധി നല്കി.
മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം കാരണം പൊലീസിൽ ആത്മഹത്യകൾ വ്യാപകമായതിനെത്തുടർന്ന്, കുഴപ്പക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഡിജിപി പ്രഖ്യാപിച്ചിരിക്കെയാണ് തലസ്ഥാനത്ത് ഇത്തരമൊരു സംഭവമുണ്ടായത്.
Discussion about this post