ജമ്മുകശ്മീരിൽ ഒക്ടോബർ 12 മുതൽ 14 വരെ നടത്താനിരുന്ന നിക്ഷേപക ഉച്ചക്കോടി 2020 ലേക്ക് മാറ്റി. ഗവർണ്ണർ സത്യപാൽ മാലിക്കിന്റെ നേതൃത്വത്തിൽ നടന്ന സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഉച്ചക്കോടി നടത്താനുളള തയ്യാറെടുപ്പുകൾ ഗവർണ്ണർ അവലോകനം ചെയ്തു.
തയ്യാറെടുപ്പുകൾ അവലോകനം ചെയ്ത ശേഷം കേന്ദ്ര സർക്കാരുമായി കൂടിയാലോചിച്ചാണ് 2020 ലേക്ക് പുന: ക്രമീകരിച്ചത്.ഉച്ചക്കോടിയിൽ നിക്ഷേപകരുടെ ശക്തമായ പങ്കാളിത്തത്തിന് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ വ്യവസായ വാണിജ്യ വകുപ്പിന് മതിയായ സമയം ലഭിക്കുന്നതിന് വേണ്ടിയാണ് പുതിയ നീക്കം.
നിക്ഷേപ അവസരങ്ങൾ ഉയർത്തുന്നതിനും, പുതിയ ബിസിനസുകൾ ആകർഷിക്കുന്നതിനും വേണ്ടിയാണ് നിക്ഷേപക ഉച്ചക്കോടി വിഭാവനം ചെയ്തിരിക്കുന്നത്. ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് വൻ വികസന പദ്ധതികളാണ് കേന്ദ്ര സർക്കാർ ലക്ഷമിടുന്നത്.
ഉച്ചക്കോടിക്കായുളള പ്രാഥമിക തയ്യാറെടുപ്പ് പൂർത്തിയായതായി വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പാൾ സെക്രട്ടറി അറിയിച്ചു. കശ്മീരിലെ പ്രധാന നഗരങ്ങളിൽ നിക്ഷേപ സംഗമത്തിന്റെ ഭാഗമായി റോഡ് ഷോകൾ സംഘടിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. റോഡ് ഷോയുടെ ഭാഗമായി പ്രത്യേക ഈവന്റുകളും ഒരുക്കും. നിക്ഷേപ സംഗമം വിജയകരമാക്കാനുളള എല്ലാ നടപടികളും സംസ്ഥാന ഭരണകൂടം സ്വകീരിച്ചിട്ടുണ്ട്.
Discussion about this post