സുനീഷ് വി ശശിധരൻ
ജമ്മു കശ്മീർ വിഷയം അന്താരാഷ്ട്ര തലത്തിൽ ചർച്ചയാക്കാൻ പാകിസ്ഥാൻ പരിശ്രമിക്കുമ്പോൾ പാക് അധീന കശ്മീരിലെ സ്വാതന്ത്ര്യ പോരാട്ടങ്ങൾ പുതിയ തലത്തിലേക്ക് ഉയരുന്നതായി അന്താരാഷ്ട്ര മാദ്ധ്യമമായ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇത് പാകിസ്ഥാന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്. വികസന മുരടിപ്പും മതാധിഷ്ഠിത ഭരണകൂടത്തിന്റെ കർശന നിയന്ത്രണങ്ങളും യുവാക്കളിൽ ശക്തമായ ഭരണകൂട വിരുദ്ധ വികാരം സൃഷ്ടിക്കുന്നു.
എന്നാൽ കിലോമീറ്ററുകൾ മാത്രം അപ്പുറത്ത് ഇന്ത്യയിലെ സുസ്ഥിര ഭരണകൂടം കാഴ്ചവെക്കുന്ന വികസനാധിഷ്ഠിത ഭരണവും ലോകവേദികളിൽ ഇന്ത്യക്ക് കിട്ടുന്ന ആദരവും മേഖലയിലെ യുവതയെ സ്വാതന്ത്ര്യത്തിനായി പ്രക്ഷോഭം നയിക്കാൻ പ്രേരിപ്പിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം വിഷയത്തെ ശരിയായ രീതിയിൽ സമീപിക്കാതെ പ്രക്ഷോഭങ്ങളെ അടിച്ചമർത്താനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്. സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചക്ക് പോലും പരിഗണിക്കാൻ തയ്യാറാകാത്ത പാകിസ്ഥാൻ ഭരണകൂടത്തിനെതിരെ രാജ്യത്തിന് പുറത്തും പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. ഇതിനിടെ പാക് അധീന കശ്മീർ ഇന്ത്യയുടേതാണെന്നും ഇന്ത്യ അത് തിരിച്ചു പിടിക്കുമെന്നുമുള്ള ഇന്ത്യയുടെ പ്രസ്താവന പ്രക്ഷോഭകാരികൾക്ക് ഊർജ്ജവും പാക് സർക്കാരിന് ഭീതിയുമാണ് സൃഷ്ടിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
അന്താരാഷ്ട്ര തലത്തിൽ ഇന്ന് കശ്മീർ ഒരു ചർച്ചാ വിഷയമല്ലാതായി മാറിക്കൊണ്ടിരിക്കുന്നു. അത് ഇന്ത്യയുടെ ഭാഗമാണെന്ന വാദം ലോകരാഷ്ട്രങ്ങൾ അംഗീകരിക്കുന്നത് ഒരേസമയം ഇന്ത്യയുടെ നയതന്ത്ര വിജയമായും പാകിസ്ഥാന്റെ പരാജയമായുമാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ അതിനോടൊപ്പം പാക് അധീന കശ്മീർ വിഷയം അഫ്ഗാനിസ്ഥാന്റെ പ്രത്യക്ഷ പിന്തുണയോടെ ലോകവേദികളിൽ ചർച്ചയാകുമ്പോൾ അവിടെയും ഇന്ത്യൻ നയതന്ത്രത്തിന്റെ അദൃശ്യകരങ്ങൾ പ്രകടമാകുന്നുണ്ടെങ്കിൽ അതിന് ഇന്ത്യയെ കുറ്റം പറയാൻ കഴിയില്ല. അവസരങ്ങൾ നീതിയുക്തമായും യുക്തിഭദ്രമായും ഉപയോഗിക്കുന്നതാണ് രാജ്യതന്ത്രമെന്ന ചാണക്യ വാക്യത്തിന്റെ സമർത്ഥമായ പ്രയോഗമായാണ് ഇന്ത്യയിലെ രാഷ്ട്രീയ നിരീക്ഷകർ ഇതിനെ അടയാളപ്പെടുത്തുന്നത്.
പ്രക്ഷോഭകാരികളുടെ എണ്ണം പാക് അധിനിവേശ കശ്മീരിലും ഗിൽഗിത്ത് ബാൾട്ടിസ്ഥാനിലും ദിനം പ്രതി വർദ്ധിച്ചു വരുന്നു. അന്താരാഷ്ട്ര വാർത്താ പോർട്ടലുകളിൽ നിന്നും ഐക്യരാഷ്ട്ര സഭയിലേക്ക് വിഷയം നീളുന്നു. ഇന്ത്യയും അഫ്ഗാനിസ്ഥാനും ചമയ്ക്കുന്ന നീരാളി പിടുത്തത്തിൽ പെട്ട് പാകിസ്ഥാൻ വരിഞ്ഞു മുറുക്കപ്പെടുമെന്ന് അമേരിക്കൻ നയതന്ത്ര പ്രതിനിധിയുമായി നടത്തിയ അനൗദ്യോഗിക ചർച്ചയിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നടത്തിയ പ്രസ്താവന ഏത് അർത്ഥത്തിലാണ് പ്രാവർത്തികമാകാൻ പോകുന്നതെന്ന് ലോകം പതിയെ മനസ്സിലാക്കി തുടങ്ങുകയാണ്.
അപ്പോഴും പ്രക്ഷോഭകാരികളെ, അതായത് മതത്തിനും ഭീകരതയ്ക്കും പകരം ശ്രദ്ധയും തൊഴിലും ആവശ്യപ്പെടുന്ന ചെറുപ്പക്കാരെ നേരിടാൻ പാക് അധിനിവേശ കശ്മീർ പ്രസിഡന്റ് മസൂദ് ഖാൻ സൈന്യത്തെ ആവശ്യപ്പെടുമ്പോൾ അത് എന്ത് സന്ദേശമാണ് ലോകത്തിന് നൽകുന്നതെന്ന് വ്യക്തമാണ്. മതഭ്രാന്തിന്റെയും ഭീകരതയുടെയും വഴിയേ പോകാൻ ഇന്ത്യൻ സൈന്യത്തെ കല്ലെറിയുന്ന കശ്മീരിലെ ഒരു വിഭാഗം വിഘടനവാദികളും, അന്നത്തിനും അതിജീവനത്തിനും വേണ്ടി പ്രതീക്ഷയോടെ ഇന്ത്യയിലേക്ക് നോക്കുന്ന പാക് അധീന കശ്മീരിലെ യുവതയും തമ്മിലുള്ള വ്യത്യാസം അന്താരാഷ്ട്ര സമൂഹം മനസ്സിലാക്കി തുടങ്ങിയിടത്ത് രാജ്നാഥ് സിംഗിന്റെയും അമിത് ഷായുടെയും മോദിയുടെയും ജയശങ്കറിന്റെയും വാക്കുകൾക്ക് രാഷ്ട്രീയ പ്രസക്തി വർദ്ധിക്കുകയാണ്;
‘കശ്മീർ വിഷയത്തിൽ ഇനി ചർച്ചയില്ല, അടുത്തത് പാക് അധിനിവേശ കശ്മീർ.!’
Discussion about this post