ആനക്കൊമ്പ് കൈവശം വെച്ച കേസിൽ നടൻ മോഹൻലാലിനെ പ്രതിയാക്കി വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചതായി സൂചന. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസ് നീണ്ടു പോകുന്നതിൽ ഹൈകോടതി അടുത്തിടെ വിമർശനം ഉന്നയിച്ചിരുന്നു. ഇതേതുടർന്നാണ് ഏഴ് വർഷത്തിനു ശേഷം കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.
ആനക്കൊമ്പ് കൈവശം വെച്ചതും കൈമാറ്റം ചെയ്തതും വന്യജീവി സംരക്ഷണ നിയമപ്രകാരം നിയമവിരുദ്ധമാണെന്ന് കുറ്റപത്രത്തിൽ പറയുന്നതായും റിപ്പോർട്ടുണ്ട്.
മോഹൻലാലിന്റെ തേവരയിലെ വീട്ടിൽ നിന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നാല് ആനക്കൊമ്പുകൾ കണ്ടെടുക്കുകയായിരുന്നു. 65,000 രൂപക്ക് വാങ്ങിയതാണ് ആനക്കൊമ്പുകൾ എന്നായിരുന്നു മോഹൻലാലിന്റെ വിശദീകരണം.
വനം വകുപ്പ് ആദ്യം കേസെടുത്തെങ്കിലും പിന്നീട് അതു റദ്ദാക്കി. പിന്നാലെ നിലവിലെ നിയമം പരിഷ്കരിച്ച് മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വെയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. എന്നാൽ ആനക്കൊമ്പുകളുടെ ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിനു നല്കിയ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി എ.എ. പൗലോസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Discussion about this post