ഡൽഹി: ഇന്ത്യയുടെ വ്യോമ നിയന്ത്രിത സൂപ്പർസോണിക് മിസൈൽ ‘അസ്ത്ര‘ യുദ്ധസന്നദ്ധമായതായി സ്ഥിരീകരണം. ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനങ്ങളിൽ ഘടിപ്പിക്കാൻ തയ്യാറായി അസ്ത്ര മിസൈലിന്റെ ഇരുന്നൂറ് പതിപ്പുകൾ ഉടൻ തയ്യാറാകുമെന്നും ഡി ആർ ഡി ഒ അറിയിച്ചു.
അസ്ത്ര മിസൈലിന്റെ നിലവിലെ പ്രഹരവേഗമായ നൂറ്റിപ്പത്ത് കിലോമീറ്റർ എന്നത് നൂറ്റിയറുപത് കിലോമീറ്ററായി ഉയർത്താനും പദ്ധതിയുണ്ടെന്ന് ഡി ആർ ഡി ഓ മേധാവി ഡോക്ടർ ജി സതീഷ് റെഡ്ഡി അറിയിച്ചു. അമേരിക്ക, റഷ്യ, ഫ്രാൻസ്, ഇസ്രായേൽ തുടങ്ങിയ വൻ ശക്തികൾക്ക് മാത്രം സ്വായത്തമായ സൂപ്പർ സോണിക് വ്യോമനിയന്ത്രിത മിസൈൽ സാങ്കേതിക വിദ്യ ഇന്ത്യയ്ക്കും ലഭ്യമായതോടെ ലോംഗ് റേഞ്ച് ആക്രമണത്തിലൂടെ ശത്രുവിന്റെ പ്രതിരോധം ഭേദിക്കാൻ കഴിയും എന്നതാണ് പാകിസ്ഥാനെ ആശങ്കയിലാക്കുന്ന ഘടകം.
ബലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം പാകിസ്ഥാൻ ഇന്ത്യൻ വ്യോമാതിർത്തിയിൽ നടത്തിയ പ്രകോപനങ്ങളെ ശക്തമായി ചെറുക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നുവെങ്കിലും അസ്ത്ര മിസൈൽ സേനക്ക് കരഗതമാകുന്നതോടെ പ്രകോപനങ്ങൾ ഉണ്ടാക്കാൻ ശത്രു മടിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ശബ്ദവേഗതയുടെ നാല് മടങ്ങാണ് അസ്ത്രയുടെ വേഗത. 3.57 മീറ്റർ നീളമുള്ള ഈ മിസൈലിന് 154 കിലോഗ്രാം ഭാരമുണ്ട്. ഇസ്രായേലിൽ നിന്നും റഷ്യയിൽ നിന്നും ഫ്രാൻസിൽ നിന്നും ഇറക്കുമതി ചെയ്യുന്ന മിസൈലുകളെ അപേക്ഷിച്ച് ചിലവ് തീരെ കുറവാണ് ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അസ്ത്രയ്ക്ക്.
റഷ്യൻ സുഖോയ് വിമാനങ്ങളിൽ മാത്രമല്ല ഇന്ത്യൻ നിർമ്മിത തേജസ് വിമാനങ്ങളിലും അസ്ത്ര ഘടിപ്പിക്കാൻ സാധിക്കും. ശത്രുവിന്റെ പോർവിമാനങ്ങളെ തടയാനും റഡാർ സംവിധാനങ്ങളെ കബളിപ്പിക്കാനും മുഖാമുഖവും പിന്തുടർന്നുള്ള യുദ്ധത്തിലും ഇവ സുഗമമായി ഉപയോഗിക്കാൻ സാധിക്കും.
ഒഡിഷയിലെ ചാന്ദിപുർ മേഖലയിൽ കഴിഞ്ഞയാഴ്ച അസ്ത്ര മിസൈലിന്റെ പരീക്ഷണം ഡി ആർ ഡി ഒ വിജയകരമായി പൂർത്തിയാക്കിയിരുന്നു. 80 മുതൽ 86 കിലോമീറ്റർ വരെ അകലെയുള്ള ലക്ഷ്യങ്ങൾ നിസ്സാരമായി അസ്ത്ര ഭേദിച്ചിരുന്നു.
അയ്യായിരം കിലോമീറ്ററിന് മുകളിൽ പ്രഹരശേഷിയുള്ള അഗ്നി-5 മാതൃകയിലുള്ള ലോംഗ് റേഞ്ച് ആണവ മിസൈലുകൾ വികസിപ്പിക്കാനും ഇന്ത്യക്ക് പദ്ധതിയുണ്ട്. ആയുധ മേഖലയിൽ ഇന്ത്യ കൈവരിക്കുന്ന നേട്ടങ്ങളെ നിലവിൽ അസൂയയോടെയും ഭയപ്പാടോടെയുമാണ് ചൈനയും പാകിസ്ഥാനും നിരീക്ഷിക്കുന്നത്.
Discussion about this post