എപ്പോഴും ഉറങ്ങുന്ന ഓമനക്കുഞ്ഞിനെ നോക്കി അച്ഛന്‍ കൃഷ്ണപിള്ളയും അമ്മ ലീലാവതിയും കളിപ്പേരിട്ട് വിളിച്ചതാവാം സോജാ ബേബി. പക്ഷേ സോജ ബേബി എന്ന സോജ ഗോപാലകൃഷ്ണന് പേരിനെ അന്വര്‍ത്ഥമാക്കി അങ്ങിനെ ഉറങ്ങാന്‍ ഇപ്പോഴാവില്ല. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി ഉണര്‍ന്നിരിക്കുകയാണ് ഇന്നവര്‍.
കേന്ദ്രസര്‍ക്കാരിന്റെ നേഴ്‌സുമാര്‍ക്കുള്ള പരമോന്നത ബഹുമതിയായ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയില്‍ നിന്നും ഏറ്റുവാങ്ങുമ്പോള്‍ ഈ മിഴികള്‍ നിറഞ്ഞിരുന്നു. അമ്മയോടും സമൂഹത്തോടുമുള്ള കടപ്പാടായിരുന്നു ഈ കണ്ണുകളില്‍ ഉറവ ഇറ്റിച്ചത്. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ ഹെഡ്‌നേഴ്‌സായ കൊടുങ്ങൂര്‍ താന്നിവേലില്‍ സോജ ഗോപാലകൃഷ്ണന്‍ അവാര്‍ഡ് പ്രതീക്ഷിച്ചല്ല സേവനരംഗത്തേയ്ക്കിറങ്ങിയത്
സമൂഹത്തിന് ഈ യാത്ര ഗുണകരമായി. വഴിതെറ്റിയ ഒട്ടേറെപ്പേരെ നല്ലവഴിയിലൂടെ കൈപിടിച്ച് നടത്തി. സോജയെ തേടി യാദൃശ്ചികമായല്ല പുരസ്‌കാരമെത്തിയത്. അര്‍ഹതയുടെ അംഗീകാരം തന്നെയെന്ന് സമൂഹം വിധിയെഴുതി. ലൈംഗിക തൊഴിലാളികളുടെ പുനരധിവാസവും എയ്ഡ്‌സ് ബോധവല്‍ക്കരണ പ്രവര്‍ത്തനവും സാന്ത്വന പരിചരണ പദ്ധതിയിലെ ആത്മാര്‍ത്ഥതയും ഒക്കെ പരിഗണിക്കപ്പെട്ടപ്പോള്‍ 56ാം വയസില്‍ സോജാ ആദരിക്കപ്പെട്ടു.
കാഞ്ഞിരപ്പള്ളി താലൂക്കില്‍ രജിസ്‌ട്രേഡ് ലൈംഗിക തൊഴിലാളികള്‍ ഉണ്ടെന്ന അനൗദ്യോഗിക കണക്കുകള്‍ പുറത്തുവന്നതോടെയാണ് സോജ ഗോപാലകൃഷ്ണന്‍ ഇവരെ പരിവര്‍ത്തവനം ചെയ്യുന്നതിലേക്ക് തിരിഞ്ഞത്. ഞെട്ടിക്കുന്ന ഈ കണക്കു കണ്ടപ്പോള്‍ ആദ്യം ഓര്‍മ്മയില്‍ വന്നത്് മാതാ അമൃതാനന്ദമയി അമ്മയുടെ വാക്കുകളാണ്. ‘ഒരാളെയെങ്കിലും നേര്‍വഴിക്ക് നയിക്കാനായാല്‍ അത് ഈശ്വരപൂജതന്നെ’. പിന്നെ മടിച്ചുനിന്നില്ല.ആ വാക്കിലെ ഊര്‍ജം ഉള്‍ക്കൊണ്ട് ഇരുളില്‍ മാത്രം ജീവിതമുള്ള ആ സ്ത്രീകള്‍ക്കിടയിലേക്ക് സോജ ധൈര്യപൂര്‍വ്വം ഇറങ്ങിച്ചെന്നു. പലരും ആക്രോശിച്ചു, അവഹേളിച്ചു.
നിരവധി ലൈംഗിക തൊഴിലാളികളെ സോജ ആരോഗ്യ വകുപ്പിന്റെയും സഹപ്രവര്‍ത്തകരുടെയും സഹകരണത്തോടെ പുനരധിവസിപ്പിച്ചു. തൊഴില്‍ ഉപേക്ഷിച്ചുവന്ന എല്ലാവര്‍ക്കും മാന്യമായ തൊഴില്‍ ഏര്‍പ്പാടാക്കി നല്ലൊരു ജീവിതത്തിലേക്ക് പിടിച്ചു കയറ്റി. പാലിയേറ്റീവ് പരിചരണ രംഗത്തും മറക്കാനാവാത്ത അനുഭവങ്ങള്‍ ഏറെയുണ്ട് സോജ ഗോപാലകൃഷ്ണന്. മരണത്തെ കാത്തുകഴിയുന്ന അവശരെ പരിപാലിക്കാന്‍ നിവൃത്തികേടുകൊണ്ട് പലപ്പോഴും വീട്ടുകാര്‍ക്ക് കഴിയാറില്ല. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയുടെ പരിധിയില്‍ 11 പഞ്ചായത്തുകളിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചു. നിസ്വാര്‍ത്ഥ സേവകരായ പാലിയേറ്റീവ് നേഴ്‌സുമാരുടെ സഹകരണമാണ് ഇവിടെ സോജയ്ക്ക് ഊര്‍ജ്ജമായത്. മരണത്തെ കാത്ത് കഴിയുന്നവരെ അവസാന നാളില്‍ അല്‍പം ഒരു പരിഗണനയോടെ സ്‌നേഹിക്കണം. ജീവിത കാലത്ത് അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും തെറ്റ് അവരോട് ചെയ്തു പോയിട്ടുണ്ടെങ്കില്‍ കൂടി ഈ ഒരു സ്പര്‍ശനമോ സ്‌നേഹവിളിയോ മതി എല്ലാം ക്ഷമിക്കാന്‍. ഇത് ആദ്ധ്യാത്മികമായ സത്യം മാത്രമല്ല ശാസ്ത്രവും കൂടിയാണ്. പക്ഷേ പല വീടുകളിലും ഈ പരിഗണന കിടപ്പ് രോഗികള്‍ക്ക് കിട്ടാറില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ഇക്കൊല്ലത്തെ മികച്ച നേഴ്‌സിനുള്ള പുരസ്‌കാരവും സോജാ ഗോപാലകൃഷ്ണനായിരുന്നു. ഭര്‍ത്താവ് ഗോപാലകൃഷ്ണന്‍ നായര്‍ അഞ്ചുവര്‍ഷം മുമ്പ് മരിച്ചു. ഈ വേദനയിലും തളരാതെ പിടിച്ചുനിന്നത് അമ്മയുടെ അനുഗ്രഹവും സാമൂഹ്യ സേവനവും കൊണ്ടാണ്. സേവന രംഗത്ത് ഭര്‍ത്താവ് എന്നും തുണയായിരുന്നു. അദ്ദേഹം പൊതുമരാമത്ത് വകുപ്പില്‍ ഓവര്‍സിയര്‍ ആയി വിരമിച്ചു. രണ്ട് പെണ്‍മക്കളാണ് ഇവര്‍ക്ക്. മൂത്തമകള്‍ ആര്യ കൃഷ്ണ ഭര്‍ത്താവ് സംഗീതിനൊപ്പം മസ്‌കറ്റിലാണ്. ഇളയ മകള്‍ ആര്‍ഷാ കൃഷ്ണ അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രോഗ്രാം മാനേജരാണ്. എംഎല്‍എ ഡോ. എന്‍. ജയരാജും, കോട്ടയം ഡിഎംഒ, ആശുപത്രി സൂപ്രണ്ട് ഡോ. ബാബു സെബാസ്റ്റ്യന്‍, നേഴ്‌സിംഗ് സൂപ്രണ്ട് സാറാമ്മ എന്നിവരൊക്കെ നല്‍കിയ പിന്തുണ പ്രവര്‍ത്തനത്തിന് ഏറെ സഹായകമായി. സേവാഭാരതി, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം, വി കെയര്‍, ദയ കെയര്‍ എന്നീ പാലിയേറ്റീവ് സംഘടനകള്‍ക്കും ഇവര്‍ സേവനം നല്‍കുന്നുണ്ട്. കാഞ്ഞിരപ്പളളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഫാമിലി കൗണ്‍സിലറായും പ്രവര്‍ത്തിക്കുന്നു. താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മറ്റിയും ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിട്ടിയിലും പാരാലീഗല്‍ വാളണ്ടിയറായി സേവനപ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ശബരിമല തീര്‍ത്ഥാടനകാലത്ത് ജനറല്‍ ഹോസ്പിറ്റലില്‍ പ്രവര്‍ത്തിക്കുന്ന ദ്രുതകര്‍മ്മസേന ലീഡറായും സേവന രംഗത്ത് സോജ ഗോപാലകൃഷ്ണന്‍ മികവ് തെളിയിച്ചു. മാസങ്ങള്‍ക്കുള്ളില്‍ സോജ സര്‍വ്വീസില്‍ നിന്നും വിരമിക്കുകയാണ്. പക്ഷേ സേവനരംഗത്തുനിന്ന് വിരമിക്കലില്ല; സോജായുടെ ജീവ വായു സേവനം തന്നെയാണ്.
Discussion about this post