വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഒന്നാം ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ. സന്ദർശകർക്ക് മുന്നിൽ 395 എന്ന കൂറ്റൻ ലക്ഷ്യം പടുത്തുയർത്തിയ ഇന്ത്യ നാലാം ദിവസത്തെ അവസാന സെഷനിൽ ഒന്നാം ഇന്നിംഗ്സിലെ സെഞ്ചുറി വീരൻ ഡീൻ എൽഗറിനെ പുറത്താക്കി. രണ്ട് റണ്‍സെടുത്ത എല്‍ഗാറിനെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെന്ന നിലയിലാണ്. മൂന്ന് റണ്‍സോടെ ഏയ്ഡന്‍ മാര്‍ക്രവും അഞ്ച് റണ്‍സുമായി ഡിബ്രുയിനും ക്രീസില്‍. അവസാന ദിവസം 9 വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 384 റൺസ് കൂടി വേണം.
നേരത്തെ 71 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 67 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 323 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിംഗ്സിലും സെഞ്ചുറി നേടിയ ഓപ്പണർ രോഹിത് ശർമ്മയായിരുന്നു ഇന്ത്യയുടെ നെടും തൂൺ. ആദ്യ ഇന്നിംഗ്സില്‍ ഇരട്ട സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാള്‍ 7 റൺസുമായി മടങ്ങി. വിജയം ലക്ഷ്യമിട്ട് ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ രോഹിത് വെറും 127 പന്തിൽ നിന്നാണ് 149 റൺസ് നേടിയത്. പുജാര 81ഉം രവീന്ദ്ര ജഡേജ 40ഉം നായകൻ വിരാട് കോഹ്ലി 31 റൺസും നേടി. രഹാനെ 17 പന്തിൽ 27 റൺസ് നേടി.
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 502 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 431ൽ അവസാനിച്ചു. നാലാം ദിനം എട്ട് വിക്കറ്റിന് 385 റൺസ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച സന്ദർശകർ 46 റൺസ് കൂടി കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റിൽ ഗംഭീര തിരിച്ചു വരവ നടത്തിയ സ്പിന്നർ ആർ അശ്വിൻ 7 വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജ 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇഷാന്ത് ശർമ്മയ്ക്ക് 1 വിക്കറ്റ് ലഭിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡീൻ എൽഗർ 160ഉം ക്വിന്റൺ ഡി കോക്ക് 111ഉം നായകൻ ഫാഫ് ഡുപ്ലെസി 55ഉം റൺസ് നേടി.
സ്പിന്നർമാർക്ക് മികച്ച പിന്തുണ ലഭിക്കുന്ന പിച്ച് അഞ്ചാം ദിവസം കൂടുതൽ അപകടകാരിയാകാൻ സാദ്ധ്യതയുണ്ട്. ഇവിടെ സമനില നേടണമെങ്കിൽ പോലും ദക്ഷിണാഫ്രിക്കയ്ക്ക് അസാമാന്യ ക്ഷമയും പക്വതയും കൂടിയേ തീരൂ. എന്നാൽ ഒന്നാം ഇന്നിംഗ്സിലെ പ്രകടനം ആവർത്തിക്കാൻ സന്ദർശകർക്ക് കഴിഞ്ഞാൽ മത്സരം ആവേശകരമാകും. ഇന്ത്യൻ സാഹചര്യങ്ങളിൽ മികച്ച അനുഭവ സമ്പത്തുള്ള ഫാഫ് ഡുപ്ലെസിയും ക്വിന്റൺ ഡി കോക്കും ഏയ്ദൻ മാർക്രമും മികവ് പുറത്തെടുത്താൽ ദക്ഷിണാഫ്രിക്കയ്ക്ക് സാദ്ധ്യതകളുണ്ട്. എന്നാൽ അശ്വിന്റെയും ജഡേജയുടെയും നിലവിലെ ഫോമിൽ ഇന്ത്യക്ക് തന്നെയാണ് കൂടുതൽ സാദ്ധ്യത.
Discussion about this post