വിശാഖപട്ടണം: ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യൻ ആധിപത്യം വെല്ലുവിളികളില്ലാതെ തുടരുന്നു. മത്സരത്തിന്റെ സമസ്ത മേഖലകളിലും ദക്ഷിണാഫ്രിക്കയെ നിഷ്പ്രഭമാക്കി ഇന്ത്യ നിറഞ്ഞാടിയപ്പോൾ ഫ്രീഡം സീരിസിലെ ഒന്നാം ടെസ്റ്റിൽ ഇന്ത്യൻ ജയം 203 റൺസിന്.
395 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 191 റണ്‍സിന് ഓൾ ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും നാല് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുമാണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിന് അതിവേഗം തിരശ്ശീല വീഴ്ത്തിയത്.
ഒരു വിക്കറ്റിന് 11 റണ്‍സെന്ന നിലയില്‍ അവസാന ദിനം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 70 റൺസ് ചേർക്കുന്നതിനിടെ ഏഴ് വിക്കറ്റ് നഷ്ടമായി. 56 റൺസെടുത്ത പീറ്റും 49 റൺസെടുത്ത മുത്തുസാമിയും 39 റൺസെടുത്ത ഏയ്ദൻ മാർക്രാമും മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ പിടിച്ചു നിന്നത്. വാലറ്റം പൊരുതാൻ ശ്രമിച്ചുവെങ്കിലും അനിവാര്യമായ തോൽവി ഒടുവിൽ ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു.
സ്കോര്‍: ഇന്ത്യ- 502/7, 323/4. ദക്ഷിണാഫ്രിക്ക- 431/10, 191/10
രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി പ്രകടനം കാഴ്ചവെച്ച രോഹിത് ശർമ്മയാണ് മാൻ ഓഫ് ദി മാച്ച്.
മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇതോടെ ഇന്ത്യ 1-0ന് മുന്നിലെത്തി. പരമ്പരയിലെ അടുത്ത മത്സരം ഒക്ടോബർ പത്താം തീയതി പൂനെയിൽ ആരംഭിക്കും.
Discussion about this post