ചണ്ഡീഗഢ്: നിയമസഭാ തിരഞ്ഞെടുപ്പ് അടിത്തിരിക്കുന്ന സാഹചര്യത്തിൽ ഹരിയാന കോൺഗ്രസ്സിനെ പ്രതിസന്ധിയിലാക്കി മുതിർന്ന നേതാക്കളുടെ രാജി തുടരുന്നു. മുൻ മന്ത്രി സമ്പത്ത് സിംഗാണ് ഇന്ന് കോൺഗ്രസ്സിൽ നിന്നും രാജി വെച്ചത്. ഇദ്ദേഹം ബിജെപിയിൽ ചേരുമെന്ന് സൂചന നൽകി.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഒഴിവാക്കപ്പെട്ടതിനെ തുടർന്നാണ് സമ്പത്ത് സിംഗ് രാജി വെച്ചത്. രാം നിവാസ് ഘോറേല, നരേഷ് സെല്‍വാള്‍, ഉക്ലാന മണ്ഡി എന്നീ നേതാക്കളെയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിന്നും ഒഴിവാക്കിയത് അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു.
മുൻ ഹരിയാന കോൺഗ്രസ്സ് അദ്ധ്യക്ഷൻ അശോക് തൻവറും ബാദലി എം എൽ എ നരേഷ് ശർമ്മയും കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ്സിൽ നിന്നും രാജി വെച്ചിരുന്നു. കോൺഗ്രസ്സ് പാർട്ടി ഇന്ന് കടുത്ത അസ്തിത്വ പ്രതിസന്ധി നേരിടുകയാണെന്നും പുറത്തുള്ളവരെക്കാൾ പാർട്ടിയുടെ അകത്തുള്ളവരാണ് യഥാർത്ഥ ശത്രുക്കളെന്നും ആരോപിച്ചായിരുന്നു തൻവറിന്റെ രാജി.
ഹരിയാനയിൽ കോൺഗ്രസ്സ് കോടികൾ എറിഞ്ഞ് സീറ്റ് കച്ചവടം നടത്തുന്നുവെന്ന് ആരോപിച്ച് പാർട്ടി താത്കാലിക അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നിൽ അശോക് തൻവറിന്റെ നേതൃത്വത്തിൽ നൂറു കണക്കിന് പാർട്ടി പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു.
സോണിയാ ഗാന്ധിയുടെ മരുമകനും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വദ്രയെ സംശയത്തിന്റെ നിഴലിൽ നിർത്തിയാണ് അശോക് തൻവർ അഴിമതി ആരോപണം ഉന്നയിച്ചത്.
Discussion about this post