ചങ്ങനാശ്ശേരി: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സവര്‍ണ – അവര്‍ണ ചേരിതിരിവ് ഉണ്ടാക്കി വർഗീയ കലാപമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
ഇത്തരം ചിന്തകൾ മനുഷ്യരിൽ നിന്ന് മാറിയ സാഹചര്യത്തിലും സമുദായങ്ങൾക്കിടയിൽ വിഭാഗീയത വളർത്തി ജനങ്ങളെ വേർതിരിക്കാനാണ് സർക്കാർ ശ്രമം. രാഷ്ട്രീയ നേട്ടത്തിനായാണ് സർക്കാർ സവർണ്ണ- അവർണ്ണ ചേരിതിരിവ് ഉണ്ടാക്കുന്നത്. അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്തരം വേർതിരിക്കലിലൂടെ പിന്നാക്ക- പട്ടികജാതി വിഭാഗങ്ങളുടെ വോട്ട് നേടാനാണ് സർക്കാരിന്റെ ശ്രമം. മുന്നാക്ക സമുദായങ്ങളിലെ പാവങ്ങൾക്ക് മുൻ കാലങ്ങളിൽ നൽകിയ ആനുകൂല്യങ്ങൾ പോലും ഈ സര്‍ക്കാര്‍ അട്ടിമറിച്ചു . എല്ലാ ആനുകൂല്യങ്ങളും എപ്പോഴും പറ്റുന്ന വിഭാഗങ്ങളെ സന്തോഷിപ്പിക്കാനാണ് സർക്കാർ ഇപ്രകാരം ചെയ്യുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു.
ഒന്ന് തുമ്മിയാൽ സമുദായ നേതാക്കളുടെ വീട്ടിൽ ചെന്ന് ക്യാബിനറ്റ് കൂടി അവര്‍ ചോദിക്കുന്നതെല്ലാം കൊടുത്ത് അവരുടെ അനുഗ്രഹം വാങ്ങിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. സംസ്ഥാന മുന്നാക്ക ക്ഷേമ കോര്പ്പറേഷന് വഴി നല്കി വന്നിരുന്ന ധനസഹായങ്ങള്‍ക്കായി അനുവദിച്ചിരുന്ന 50 കോടിയില്‍ കൂടുതല്‍ രൂപ കഴിഞ്ഞ രണ്ട് വർഷമായി സർക്കാർ തടഞ്ഞു വെച്ചിരിക്കുകയാണ്.
ഏതാണു ശരിദൂരമെന്നു സമുദായാംഗങ്ങൾക്ക് അറിയാം. എൻഎസ്എസിനു രാഷ്ട്രീയമില്ല. എന്നാൽ നാട്ടിൽ ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യങ്ങളും സാമുദായിക സമവാക്യങ്ങളും കണക്കിലെടുത്ത് ജനാധിപത്യം, മതേതരത്വം, സാമൂഹിക നീതി, ആചാരാനുഷ്ഠാനങ്ങൾ എന്നിവ സംരക്ഷിക്കുന്നതിന് ശരിദൂരം കണ്ടെത്തും.
വിജയദശമി നായർ സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം പ്രസംഗിക്കവെ എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞു.
Discussion about this post