നേതാക്കളുടെ വിദേശയാത്രകൾ നിരീക്ഷിക്കാൻ കർശന നിർദ്ദേശവുമായി ആഭ്യന്തരമന്ത്രാലയം. സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (എസ്പിജി) സംരക്ഷണമുളളവർ വിദേശത്ത് പോകുമ്പോൾ എസ്പിജി കൂടെ പോകണമെന്ന് നിർദ്ദേശവുമായി ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ സർക്കുലറെത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, മക്കളായ രാഹുൽ ഗാന്ധി , പ്രിയങ്ക ഗാന്ധി എന്നിവർക്കാണ് എസ്പിജി സുരക്ഷ ഉളളത്.
കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി കംബോഡിയയിലേക്ക് പോയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം പുതിയ സർക്കുലർ പുറപ്പെടുവിച്ചത്. ഗാന്ധി കുടുംബം വിദേശ യാത്ര ചെയ്യുമ്പോൾ എസ്പിജി സുരക്ഷ ഉപയോഗിക്കാറില്ല. ഡൽഹി വിമാനത്താവളം വരെ സുരക്ഷാ ജീവനക്കാർ കൊണ്ടു പോയതിന് ശേഷം തിരിച്ചയക്കുകയാണ് പതിവ്. സ്വകാര്യത കണക്കിലെടുത്താണ് നടപടി.
അതീവ സുരക്ഷ വേണ്ടവരായതതിനാൽ മുഴുവൻ സമയവും എസ്പിജി സംരക്ഷണത്തിലായിരിക്കണമെന്നാണ് പുതിയ സർക്കുലറിനെ കുറിച്ച് കേന്ദ്ര സർക്കാർ പറയുന്നത്. വിദേശയാത്രയിൽ എവിടെയൊക്കെ പോകുന്നു, ആരെയൊക്കെ കാണുന്നു തുടങ്ങിയ വിവരങ്ങൾ അറിയിക്കണമെന്ന് നിർദ്ദേശം ഉണ്ട്.
മുൻ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പ്രത്യേക പരിശീലനം നൽകിയ കമ്മാൻഡോകളെ ഉൾപ്പെടുത്തി എസ്പിജി സജ്ജമാക്കിയത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രിയ്ക്കും കുടുംബത്തിനും,മുൻ പ്രധാനമന്ത്രിമാർക്കും പത്ത് വർഷത്തേക്ക് എസ്പിജി സംരക്ഷണം ഏർപ്പെടുത്തി.
മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയ്ക്കും, മൻമോഹൻസിംഗിനും എസ്പിജി സുരക്ഷ ഉണ്ടായിരുന്നു. പത്ത് വർഷം കഴിഞ്ഞതിന് പിന്നാലെ ദേവഗൗഡയ്ക്കുളള സംരക്ഷണം എടുത്തുമാറ്റി. നരേന്ദ്രമോദി സർക്കാർ രണ്ടാമത് അധികാരമേറ്റ ശേഷം കഴിഞ്ഞ ഓഗസ്റ്റിൽ മൻമോഹൻ സിംഗിനുളള സംരക്ഷണവും ഒഴിവാക്കി. എന്നാൽ ഇവർ ഇസഡ് പ്ലസ് കാറ്റഗറിയിലുളള സിആർപിഎഫ് സംരക്ഷണം നൽകുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
Discussion about this post