തമിഴ്നാട്ടിലെ മഹാബലി പുരത്ത് വെളളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ നടക്കുന്ന അനൗപചാരിക ഉച്ചക്കോടിയെ പുകഴ്ത്തി ചൈനീസ് മാധ്യമങ്ങൾ. ഇന്ത്യയും ചൈനയും സംയുക്തമായി അന്താരാഷ്ട്ര , പ്രാദേശിക കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത് ലോക രാജ്യങ്ങൾ ശ്രദ്ധയോടെ കേൾക്കുമെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ഈ കൂടിക്കാഴ്ച വളർന്നു വരുന്ന വിപണികൾക്കും മറ്റ് വികസര രാജ്യങ്ങൾക്കും അനുകൂലമായ ഒരു പുതിയ അന്തർദ്ദേശീയ രാഷ്ട്രീയ സാമ്പത്തിക ക്രമം കെട്ടിപ്പടുക്കുന്നതിന് സഹായകമാകും. ചൈനയ്ക്കും ഇന്ത്യയ്ക്കും ലോക വേദികളിൽ വളരെയധികം കാര്യങ്ങൾ ചെയ്യാനാകുമെന്നും മാധ്യമം റിപ്പോർട്ടിൽ പറയുന്നു.
2019 മെയ് മാസത്തിൽ പ്രധാനമന്ത്രി മോദി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇരുനേതാക്കളും തമ്മിലുളള മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. ഷാങ്ങ് ഹായ് സഹകരണ സംഘടന ഉച്ചക്കോടിക്കിടെ ബിഷ്കെക്കിലും, ജി20 ഉച്ചക്കോടിക്കിടെ ഒസാക്കയിലും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രാദേശികവും, ആഗോളവുമായ വിഷയങ്ങളെ കുറിച്ച് ഇരു നേതാക്കളും കാഴ്ചപ്പാടുകൾ കൈമാറും. ഇരു രാജ്യങ്ങളും തമ്മിൽ മികച്ച ബന്ധം സ്ഥാപിക്കാനുളള വഴികൾ ചർച്ച ചെയ്യുക എന്നിവയാണ് യോഗത്തിന്റെ ലക്ഷ്യം. ധാരണാപത്രം, കരാറുകൾ ഒപ്പിടുക എന്നിവയൊന്നും ഉണ്ടാകില്ലെന്നും ചൈനീസ് മാധ്യമ റിപ്പോർട്ടിൽ പറയുന്നു.
ചൈനീസ് കമ്പനികൾ അടുത്ത കാലത്തായി മെയ്ക്ക് ഇൻ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ സംരംഭങ്ങളിൽ പങ്കാളികളായിട്ടുണ്ട്. ഇത് ഇന്ത്യയിൽ നിക്ഷേപം വിപുലീകരിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. കൂടാതെ ചൈനയിൽ ഇന്ത്യയുടെ നിക്ഷേപം ഉയരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉഭയകക്ഷി സഹകരണം സമാധാനപരമായ വികസനവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിർത്തി തർക്കങ്ങൾ എങ്ങനെ പരിഹരിക്കുമെന്നത് ഇന്ത്യയും ചൈനയും വിവേകത്തോടെ സമീപിക്കുന്ന സമയമാണിത്. അടുത്തുളള പ്രധാന ശക്തികൾ തമ്മിലുളള ബന്ധത്തിന് ഒരു പുതിയ മാതൃക സ്ഥാപിക്കാൻ ഈ കൂടിക്കാഴ്ച അവസരം ഒരുക്കുന്നതായി മാധ്യമറിപ്പോർ്ട്ടിൽ പറയുന്നു.
Discussion about this post