ധ്യേയാ ചിപ്പു
എക്കാലത്തും ഇന്ത്യാ-ചൈന ഉച്ചകോടികളില്‍ മുഴങ്ങി കേള്‍ക്കാറുള്ള മുദ്രാവാക്യമാണ് ‘ഇന്തി-ചീനി ഭായി ഭായി’ എന്നത്. ഇത്തവണയും പുറംകാഴ്ചകളില്‍ കാര്യങ്ങള്‍ അങ്ങനെയൊക്കെ തന്നെയായിരുന്നു. എന്നാല്‍ ഉള്ളിലേക്ക് ഒന്ന് ചികഞ്ഞ് നോക്കിയാല്‍ കഥ വേറെയെന്ന് കാണാം. പതിവിന് വ്യത്യസ്തമായി ഇത്തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മുഖത്തായിരുന്നു ആത്മവിശ്വാസവും കരുത്തും. ഉച്ചകോടിയിലെ പ്രധാന ഗുണഭോക്താവും ഇന്ത്യ തന്നെ.
ചൈനിസ് ഗര്വ്വിന് മുകളിലടിച്ച ആണി
ഇന്ത്യന്‍ പ്രധാനമന്ത്രിമാരുമായുള്ള ചര്‍ച്ചകളിലെല്ലാം ഇതുവരെ തെളിഞ്ഞ് നിന്നത് ചൈനയുടെ ഗര്‍വ്വ് തന്നെയായിരുന്നു തോളോട് തോള് ചേര്‍ന്ന് നില്ക്കുമ്പോഴെല്ലാം തങ്ങള്‍ തന്നെയാണ് നിങ്ങള്‍ക്ക് മുകളില്‍ എന്ന അഹങ്കാരം ചൈനിസ് ഭരണത്തലവന്മാരുടെ ശരീരഭാഷകളില്‍ പ്രകടമായിരുന്നു. ഭായി ഭായി തന്നെ പക്ഷേ മുപ്പിള തങ്ങള്‍ക്ക് തന്നെയെന്നായിരുന്നു സ്ഥായി ഭാവം. ചൈനയുടെ മേധാവിത്വം ഇന്ത്യ അംഗീകരിക്കണമെന്ന നേരിട്ട് പറയാത്ത പിടിവാശി എക്കാലത്തും ഇന്ത്യാ-ചൈന ബന്ധം വഷളാക്കി കൊണ്ടിരുന്നു. വീട്ടുവീഴ്ചയക്കെന്നും ഇന്ത്യ എന്ന മട്ടിലായിരുന്നു കാര്യങ്ങള്‍. എന്നാല്‍ ഇത്തവണ പന്ത് മോദിയുടെ കൈവശമായിരുന്നു. ചൈന ഗോള്‍ വഴങ്ങിയോ അല്ലയോ എന്നതല്ല വിഷയം കളി ഇന്ത്യയുടെ നിയന്ത്രണത്തില്‍ തന്നെയായിരുന്നു എന്ന് വ്യക്തം.
കശ്മീര്‍ വിഷയത്തില്‍ നിന്ന് തുടങ്ങാം. അതിര്‍ത്തി തര്‍ക്കത്തിലും, പാക് സൗഹൃദത്തിലും ഇന്ത്യയുടെ നല്ല അയല്‍ക്കാരല്ല ചൈന. മറ്റെല്ലാ സൗഹൃദങ്ങള്‍ക്കും മേലെ ഈ വിഷയം പ്രധാനമാണ് ഇരു രാജ്യങ്ങള്‍ക്കും. കശ്മീര്‍ വിഷയം അജണ്ടയിലില്ല എന്നായിരുന്നു ഇന്ത്യയുടെ നിലപാട്. അതായത് കശ്മീര്‍ വിഷയത്തില്‍ ഒരു രാജ്യവും ഇടപെടേണ്ടതില്ല എന്ന നിലപാടിന് ശക്തി പകരുന്ന ചുവടുവെപ്പ്. ഇതിന് ചൈന പൂര്‍ണമായും വഴങ്ങി എന്നിടത്ത് ഇന്ത്യയുടെ വിജയം തുടങ്ങുന്നു. ആദ്യദിനം രാത്രിയില്‍ അത്താഴ വിരുന്നിനിടെ ഇരുനേതാക്കളും തമ്മില്‍ നടത്തിയ സംഭാഷണത്തില്‍ കശ്മീര്‍ വിഷയത്തില്‍ മോദി രാജ്യത്തിന്റെ നിലപാട് വിശദീകരിക്കുകയും ചെയ്തു. എന്ന് വച്ചാല്‍ ഇന്ത്യയ്ക്ക് തങ്ങളുടെ വാദം മുന്നോട്ട് വെക്കാനായി, ചൈനയ്ക്ക് വിഷയത്തില്‍ മൗനം പാലിക്കേണ്ടി വന്നു എന്നര്‍ത്ഥം. കശ്മീര്‍ വിഷയം ചര്‍ച്ചയായില്ല എന്ന് ഷി ജിന്‍പിംഗ് പറയുമ്പോള്‍ ഉള്ളില്‍ ചിരിക്കുന്നത് മോദിയും, കരയുന്നത് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമാണ്.
https://braveindianews.com/13/10/244831.php
വ്യാപാരത്തിലെ അസന്തുലിതമായ സാഹചര്യമാണ് ഇന്ത്യ മുന്നോട്ട് വച്ച് പ്രധാന വിഷയം. ഇന്ത്യയിലേക്ക് ചൈന ധാരാളം സാധനങ്ങള്‍ കാലങ്ങളായി ഇറക്കുമതി ചെയ്യുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി കുറവാണ്. ചൈനിസ് നിക്ഷേപവും ഇന്ത്യ കൂടുതലായി ആഗ്രഹിക്കുന്നുണ്ട്. യുഎസ് ഉപരോധത്തില്‍ നട്ടം തിരിയുന്ന ചൈനയ്ക്ക് ഇന്ത്യന്‍ വാദങ്ങളെ പഴയ പോലെ നിരാകരിക്കാനാവില്ലെന്ന് മോദിയ്ക്കുമറിയാമായിരുന്നു.
വ്യാപാരം ഇന്ത്യ വരച്ച വഴിയെ
വ്യാപാരത്തില്‍ ഇന്ത്യ നേരിടുന്ന നഷ്ടം നികത്താന്‍ ആത്മാര്‍ത്ഥമായ നടപടികളെടുക്കുമെന്നാണ് ഷീ ജിന്‍ പിംഗ് നല്കിയ ഉറപ്പ്. ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്താന്‍ ഒരു ഉന്നതതല സംവിധാനം രൂപീകരിക്കാനും സമ്മതിച്ചു. ഉത്പാദനരംഗത്ത് പുതിയ പങ്കാളിത്തത്തിന് അവസരങ്ങളുണ്ടാക്കുമെന്ന വാഗ്ദാനവും മറ്റൊരു നേട്ടമാണ്. പ്രതിരോധരംഗത്ത് സഹകരണത്തിനുള്ള തീരുമാനവും ഇന്ത്യക്ക് നേട്ടമാണ്. ഇനി മുതല്‍ ഇരു സൈനിക നേതൃത്വവും തമ്മില്‍ തന്ത്രപരമായ വിനിമയത്തിന് പുതിയ സംവിധാനമുണ്ടാകും. പ്രതിരോധമന്ത്രിമാരുടെ സന്ദര്‍ശനത്തിനും അവസരമൊരുക്കും. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ പ്രതിനിധിതലത്തിലെ ചര്‍ച്ചകള്‍ ഊര്‍ജിതമാക്കും. അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ സഹകരണത്തിനുള്ള അവസരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ശ്രമിക്കും തുടങ്ങിയ ഉറപ്പുകള്‍ ഇന്ത്യയ്ക്ക് തന്നെയാണ് ഗുണകരമാവുക.
സാംസ്കാരിക രംഗത്ത് ജനങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്. മാനസസരോവര്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കാനും തമിഴ്നാടിന് ചൈനയിലെ ഫ്യുജിയാന് പ്രവിശ്യയുമായി സഹകരണത്തിനുള്ള വാതില്‍ തുറന്നതും ഇന്ത്യയ്ക്ക് ഗുണകരമാവും. സാംസ്കാരിക പൈതൃകം ഊട്ടിയുറപ്പിക്കാനും, ടൂറിസത്തിന് ഊന്നല്‍ നല്‍കാനുമുള്ള തീരുമാനങ്ങളും സാാദ്ധ്യതയുള്ള മേഖലയിലെല്ലാം ആഴത്തിലുള്ള സഹകരണത്തിന് വഴിയൊരുക്കും.
പരസ്പരസഹകരണത്തിന്റെ കൂടുതല്‍ വെളിച്ചം ഇന്ത്യയ്ക്ക്
ഉച്ചകോടി കഴിഞ്ഞ് ഇരുനേതാക്കളും നടത്തിയ പ്രസ്താവനകളിലും കാണാം പരസ്പര സഹകരണത്തിന്റെ വെളിച്ചം.ഇന്ത്യാ ചൈനാ ബന്ധത്തിലെ പുതുയുഗപ്പിറവി എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയെ വിശേഷിപ്പിച്ചത്. അതിനെ ശരിവെക്കുകയായിരുന്നു ചൈനിസ് പ്രസിഡണ്ടും. വളരെ ഫലവത്തായ സമ്മേളനം എന്നാണ് ഇന്ത്യന്‍ വിദേശകാര്യവക്താവ് ഉച്ചകോടിയെ വിശേഷിപ്പിച്ചത്. ഷീ ജിന്‍ പിംഗ് തനിക്ക് ലഭിച്ച വന്‍ വരവേല്പ്പിന് പ്രത്യേകം നന്ദി പറയുകയും അടുത്ത അനൗദ്യോഗിക സമ്മേളനത്തിനായി പ്രധാനമന്ത്രിയെ ക്ഷണിക്കുകയും ചെയ്തു. പിക്ച്ചര്‍ അഭി ഭി ബാക്കി ഹേ എന്നാണ് ഉച്ചകോടിയിക്ക് ശേഷം എഴുതി കാണിക്കാവുന്ന വാക്യം.
2017 ലെ ഒന്നാം അനൗദ്യോഗിക ഉച്ചകോടി ഇന്ത്യയ്ക്ക് റിഹേഴ്സലായിരുന്നുവെങ്കില് മഹാബലി പുരത്തേത് അരങ്ങേറ്റമായിരുന്നു. തലയുയര്‍ത്തി ഇന്ത്യ ചൈനയ്ക്ക് മുന്നില്‍ നിന്നു, വിലപേശി, കാര്യങ്ങള്‍ അവതരിപ്പിച്ചു നേടിയെടുത്തു. ദോക്ലാം സൃഷ്ടിച്ച സംഘര്‍ഷത്തിന് അയവ് വരുത്താന്‍ വേണ്ടിയായിരുന്നു ഒന്നാം അനൗദ്യോഗിക ചര്‍ച്ച വുഹാനില്‍ നടന്നത്. ദോക്ലാമില്‍ ചൈന കീഴടങ്ങുന്നതിന്റെ കാഴ്ച പിന്നീട് കണ്ടു. ചൈന അവകാശവാദമുന്നയിക്കുന്ന ലഡാകിന്റെ വിഭജനത്തില്‍ പോലും ചൈന ശക്തമായി പ്രതികരിച്ചില്ല എന്നത് ആ ഉച്ചകോടിയുടെ ബാക്കി പത്രമാണ്. കശ്മീരിനെ ചൊല്ലി ബന്ധം ഉലക്കാന്‍ ചൈനയ്ക്ക് താല്പര്യമില്ല എന്നതാണ് ഇന്ത്യയ്ക്ക് നേട്ടമായത്. യുഎസ്-ജപ്പാന്-ഓസ്ട്രേലിയ-ഇന്ത്യ അച്ചുതണ്ടിനെ പേടിക്കാതിരിക്കാന്‍ ചൈനയ്ക്ക് തരമില്ല തന്നെ.
അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈന കടുംപിടുത്തം ഉപേക്ഷിക്കുന്നു, പാക്കിസ്ഥാനുള്ള അകമഴിഞ്ഞ പിന്തുണ പുനപരിശോധിക്കുന്നു, വ്യാപാരത്തില്‍ ഇന്ത്യന്‍ താല്പര്യങ്ങള് പരിഗണിക്കുന്നു..രാജ്യസ്നേഹികളെ സംബന്ധിച്ചിടത്തോളം മഹാബലിപുരത്ത് നിന്ന് കേട്ട നല്ല വാര്‍ത്തകള്‍ ഇതൊക്കെയാണ്.
Discussion about this post