അനുച്ഛേദം 370 റദ്ദാക്കുന്നത് പോലുളള വലിയ തീരുമാനങ്ങളാണ് ഇന്ത്യ ഇപ്പോൾ എടുക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളാണ് ഇത്തരം നടപടികളെടുക്കാൻ തനിക്ക് കരുത്ത് നൽകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഹരിയാനയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസും സഖ്യകക്ഷികളും വൺ റാങ്ക് വൺ പെൻഷന്റെ കാര്യത്തിൽ കളളം പറയുകയാണ്. ഇതിന്റെ ഗുണം ഹരിയാനയിലെ രണ്ട് ലക്ഷത്തോളം മുൻ സൈനികർക്കും ലഭിക്കുന്നുണ്ട്. തേജസ് യുദ്ധ വിമാനം ഇല്ലാതാക്കുന്നതിനുളള എല്ലാ ഒരുക്കങ്ങളും ഇക്കൂട്ടർ നടത്തിയിരുന്നു. എന്നാൽ നമ്മുടെ സർക്കാർ എല്ലാ തടസ്സങ്ങളും നീക്കി തേജസ് വിമാനത്തിന് പുതിയ ചിറകുകൾ നൽകി. പുതിയ യുദ്ധ വിമാനങ്ങൾ ഇന്ത്യയിൽ വരരുതെന്നും ഈ ആളുകൾ ആഗ്രഹിച്ചു. ഇത്തരം ആളുകളുടെ എല്ലാ ശ്രമങ്ങളും അവഗണിച്ച് ആദ്യത്തെ റഫാൽ യുദ്ധ വിമാനം ഇന്ത്യയിലെത്തിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷ പാർട്ടികൾ തകർന്നു കൊണ്ടിരിക്കുകയാണ്. ഒത്തുചേരാനുളള അവരുടെ ശ്രമങ്ങൾ തകർന്നു കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിൽ ബിജെപിയ്ക്ക് ശക്തമായ ടീമും ശക്തമായ ക്യാപ്റ്റനുമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.ജമ്മു കശ്മീർ, ലഡാക്ക് എന്നിവ വിശ്വാസത്തിന്റെയും വികസനത്തിന്റെയും പാതയിലാണ് നീങ്ങുന്നത്. ഇതിന്റെ അംഗീകാരം മോദിയ്ക്ക് ലഭിക്കുന്നില്ല. പക്ഷെ ഇത് രാജ്യത്തെ 130 കോടി ജനങ്ങളിലേക്ക് പോകുന്നു. ഞാൻ നിങ്ങളിലൂടെ ശക്തി പ്രാപിക്കുന്നുവെന്നും മോദി പറഞ്ഞു.
താമരചിഹ്നം ജനങ്ങൾ തിരഞ്ഞെടുത്തു. ഇത് തിരഞ്ഞെടുത്തതിലൂടെ ജനങ്ങൾ അവരുടെ അഭിലാഷങ്ങൾ നിറവേറ്റാൻ തന്നെ അധികാരപ്പെടുത്തയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.പ്രതിപക്ഷത്തിന് മാനസിക ആഘാതം ഉണ്ടായിരിക്കുകയാണ്. വിദേശത്തു നിന്നുളള അധികാര കേന്ദ്രങ്ങളിൽ നിന്നുമാണ് സഹായം തേടുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു.
Discussion about this post