അട്ടാരിയിൽ ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച തീവ്രവാദിയെ അതിർത്തി സുരക്ഷ സേന (ബിഎസ്എഫ്) കൊലപ്പെടുത്തി. കൊല്ലപ്പെട്ടത് ഗുൽനവാസ് എന്നയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്്. അട്ടാരിയ്ക്ക് സമീപമുളള റെയിൽവെ ട്രാക്കിലൂടെ പ്രദേശത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. വൈകീട്ട് ജോയിന്റ് ചെക്ക് പോസ്റ്റിന് സമീപം ജോലിയിലുണ്ടായിരുന്ന ജവാൻ ആണ് റെയിൽവെ ട്രാക്കിലൂടെ നിയന്ത്രണ രേഖ ഗേറ്റ് നമ്പർ 103 ലക്ഷ്യമാക്കി ഒരാൾ നടക്കുന്നത് കണ്ടത്.
ഇയാളോട് മടങ്ങി പോകാൻ സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് പാലിക്കാൻ ഗുൽനവാസ് വിസമ്മതിച്ചു. ഇതോടെയാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർ വെടിയുതിർത്തത്. സംഭവം നടന്നയുടനെ പാക്കിസ്ഥാൻ റേഞ്ചേഴ്സുമായി നുഴഞ്ഞു കയറ്റ ശ്രമത്തെ കുറിച്ച് ചർച്ച ചെയ്യാൻ പതാക യോഗം വിളിക്കുകയും, മൃതദേഹം ഏറ്റുവാങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിക്കുകയായിരുന്നു. അട്ടാരി റെയിൽവെ ഗേറ്റിന് സമീപം ബിഎസ്എഫ് സൈനികർ തിരച്ചിൽ ആരംഭിച്ചു. മൃതദേഹത്തിൽ നിന്ന 160 രൂപ വിലമതിക്കുന്ന പാക്കിസ്ഥാൻ കറൻസി, ഒരു പേഴ്സ്, സിം കാർഡ്, മെമ്മറി കാർഡ്, സിഗരറ്റ് പാക്കറ്റ് എന്നിവയും ലൈറ്റരും ബിഎസ്എഫ് കണ്ടെത്തി.
Discussion about this post