പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ ബോർഡർ ഗാർഡ് ബംഗ്ലാദേശ് (ബിജിബി) നടത്തിയ വെടിവയ്പിൽ അതിർത്തി സുരക്ഷ സേന (ബിഎസ്എഫ്) ജവാൻ കൊല്ലപ്പെട്ടു. ഹെഡ് കോൺസ്റ്റബിൾ വിജയ് ഭാൻ സിംഗാണ് മരിച്ചത്.മറ്റൊരു ജവാൻ രാജ്ബീർ സിങ്ങിന് ഗുരുതരമായി പരിക്കറ്റു. രാജ്ബീർ മുർഷിദാബാദ് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിലാണ്.
ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും അതിർത്തി പ്രദേശമായ പദ്മ നദിയിൽ മൂന്ന് ഇന്ത്യൻ മത്സ്യതൊഴിലാളികൾ വ്യാഴാഴ്ച രാവിലെ മത്സ്യ ബന്ധനത്തിന് പോയിരുന്നു. മൂന്ന് പേരെയും ബിജിബി പിടികൂടി.രണ്ട് മത്സ്യ തൊഴിലാളികൾ തിരിച്ചെത്തി കാക്മരിചാറിലെ ബിഎസ്എഫ് പോസ്റ്റിനെ സമീപിച്ചു. ബിജിബി മൂവരെയും പിടികൂടിയതായും പിന്നീട് രണ്ടു പേരെ വിട്ടയക്കുകയും ചെയ്തതായി അറിയിച്ചു. ബിഎസ്എഫ് പോസ്റ്റ് കമ്മാൻഡറെ പതാക യോഗത്തിന് വിളിച്ചു.
രാവിലെ 10.30 ഓടെ പോസ്റ്റ് കമാൻഡറും ബിഎസ്ഫ് ബോട്ടിലെ അഞ്ച് സൈനികരും അതിർത്തിക്കടുത്തുളള പദ്മ നദിയിലെ ജലപാതയിലെ ബിജിബി പട്രോളിംഗിനെ സമീപിച്ചു.ബിജിബി പട്രോളിംഗ് ഇന്ത്യൻ മത്സ്യതൊഴിലാളിയെ വിട്ടയച്ചില്ല.മാത്രമല്ല ബിഎസ് എഫ് സൈനികരെ വളയാനും ശ്രമിച്ചു.
സ്ഥിതി വഷളായതിനെ തുടർന്ന് ബിഎസ് എഫ് പിൻ വാങ്ങുകയായിരുന്നു. മടങ്ങുന്ന ബിഎസ്എഫ് സംഘത്തിന് നേരെ ബിജിബി സൈന്യം വെടിയുതിർത്തു.വിജയ് ഭാൻ സിങ്ങിന്റെ തലയ്ക്കാണ് വെടിയേറ്റത്. രാജ്ബീറിന് വലതു കൈയ്ക്ക് വെടിയേറ്റു. രണ്ടു പേരെയും തൊട്ടടുത്തുളള ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും വിജയ് മരിക്കുകയായിരുന്നു. ഒരു മത്സ്യ തൊഴിലാളി ഇപ്പോഴും ബിജിബി കസ്റ്റഡിയിലാണ്.
Discussion about this post