1993 ലെ മുംബൈ സ്ഫോടന കേസിലെ കുറ്റവാളികളെ പാലായൻ ചെയ്യാൻ സഹായിച്ചത് ആരാണെന്ന് ഉടൻ വ്യക്തമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശത്രു രാജ്യത്തിൽ അഭയം പ്രാപിക്കാൻ സഹായിച്ചതിന് പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ അറിയാം മോദി കൂട്ടിച്ചേർത്തു.
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഇക്ബാൽ മേമൻ മിർച്ചിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ പ്രഫുൽ പട്ടേലിന് ഇഡി നോട്ടീസ് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം. അകോലയിലെ തിരഞ്ഞെടുപ്പ് റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മുംബൈ സ്ഫോടന പരമ്പരയ്ക്ക ശേഷം ഇബ്രാഹിമും ടൈഗർ മേമനും മറ്റു പ്രധാന പ്രതികളും പാക്കിസ്ഥാനിലേക്കു പലായനം ചെയ്തിരുന്നു. അന്നു പവാറിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ അധോലോകവുമായി കൈകോർത്തു പ്രവർത്തിക്കുന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു.
എന്നാൽ ഈ ആരോപണം പവാറും സംഘവും നിഷേധിക്കുകയായിരുന്നു.മഹാരാഷ്ട്രയിൽ പ്രത്യേകിച്ചു മുംബൈയിലെ ട്രെയിനുകളിലും ബസുകളിലും കെട്ടിടങ്ങളിലും നടന്ന സ്ഫോടനങ്ങൾ നിങ്ങൾ ഓർക്കുന്നുണ്ടോ?കൂട്ടക്കൊലയ്ക്ക് കാരണക്കാരായവർ ശത്രുരാജ്യങ്ങളിൽ അഭയം തേടി. ഇതെങ്ങനെയാണ് സംഭവിച്ചതെന്ന് ജനം ചോദിക്കുന്നു.
കുറ്റവാളികളെ ഓടിപ്പോകാൻ ആരാണ് സഹായിച്ചതെന്നും. വ്യവസായപരമോ, വാണിജ്യപരമോ അതോ മറ്റെതെങ്കിലും രീതിയിലാണോ അവർ കുറ്റവാളികളുമായുള്ള ബന്ധപ്പെട്ടു കിടക്കുന്നതെന്ന് ഉടൻ വെളിപ്പെടുമെന്ന് ആരുടെയും പേരെടുത്തു പരാമർശിക്കാതെ പ്രധാനമന്ത്രി പറഞ്ഞു. തങ്ങളെ തുറന്നുകാട്ടാൻ പോവുകയാണെന്ന് ഇവർക്കറിയാം.
അതിനാൽ തന്നെ അവർ പരിഭ്രാന്തരാണ്. അപ്രസക്തമായ വിഷയങ്ങൾ ഉന്നയിച്ച് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണ്. പക്ഷേ, ജനങ്ങൾ അവരുടെ തെറ്റുകൾക്കു ഉത്തരം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിനെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച പ്രധാനമന്ത്രി കോൺഗ്രസ്-എൻസിപി സഖ്യത്തെ അഴിമതിക്കാർ എന്നാണ് സംബോധന ചെയ്തത്. കാർഗറിൽ നടന്ന മറ്റൊരു റാലിയിൽ മോദി നിർമാണ മാഫിയയ്ക്ക് കോൺഗ്രസ് എൻസിപി നേതാക്കളുമായുള്ള വഴിവിട്ട ബന്ധത്തിനെതിരെയും ആരോപണം ഉന്നയിച്ചു.
Discussion about this post