സംസ്ഥാനത്ത് വീണ്ടും മുത്തലാഖ് കേസ് റിപ്പോർട്ട് ചെയ്തു. കോഴിക്കോടാണ് സംഭവം. ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും തലാഖ് ചൊല്ലി ഉപേക്ഷിച്ച നാദാപുരം സ്വദേശി സമീറിനെതിരെ പൊലീസ് മുത്തലാഖ് നിരോധന നിയമപ്രകാരം കേസെടുത്തു. ഫാത്തിമ ജുവൈരിയയെന്ന 24 കാരിയും രണ്ട് മക്കളുയാണ് ഉപേക്ഷിച്ചത്. ഇവർ അഞ്ച് ദിവസമായി സമീറിന്റെ വീടിന് മുന്നിൽ സമരത്തിലാണ്.
നാദാപുരം സ്വദേശിയായ ഫാത്തിമ ജുവൈരിയയെ ഒരു വർഷം മുൻപാണ് ഭർത്താവ് സമീർ തലാഖ് ചൊല്ലി ഉപേക്ഷിച്ചത്. ജീവനാംശം പോലും നല്കാതെ തന്നെയും അഞ്ചും രണ്ടും വയസ് പ്രായമുളള മക്കളയെും വീട്ടിൽ നിന്ന് ഇറക്കി വിട്ടതിനെതിരെ സമീറിന്റെ വീടിന് മുന്നിൽ സമരത്തിലാണ് ജുവൈരിയ. വിദേശത്തായിരുന്ന സമീർ 20 ദിവസം മുമ്പ് നാട്ടിലെത്തി മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജുവൈരിയ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വളയം പൊലീസ് സമീറിനെതിരെ മുത്തലാഖ് നിരോധന നിയമ പ്രകാരം കേസെടുത്തത്.
നേരത്തെ ജുവൈരിയയ്ക്കും മക്കൾക്കും 3500 രൂപ വീതം ജീവനാംശം നല്കാൻ നാദാപുരം മജിസ്ട്രേട്ട് കോടതി വിധിച്ചിരുന്നു. എന്നാൽ, ഈ തുക അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി ജുവൈരിയ കോഴിക്കോട് ജില്ലാ കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. തന്റെ 40 പവൻ ആഭരണങ്ങൾ ഭർത്താവിന്റെ വീട്ടുകാർ തട്ടിയെടുത്തെന്നാരോപിച്ച, ജീവനാശം ആവശ്യപ്പെട്ടും ജുവൈരിയ വടകര കുടുംബ കോടതിയിൽ കേസ് നൽകിയിട്ടുണ്ട്.
അതേസമയം, സമീർ മതനിയമം അനുസരിച്ചാണ് ജുവൈരിയയെ മൊഴി ചൊല്ലിയതെന്നും സമീറിന്റെ അഭിഭാഷകന് അറിയിച്ചു.
Discussion about this post