അഴിമതിയും തട്ടിപ്പും നടത്തിയവർക്കെതിരെ നടപടികൾ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്്ട്ര നിയമസഭ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ മധ്യ വർഗം വലിയ സംഭാവന നൽകിയിട്ടുണ്ടെന്ന് മോദി പറഞ്ഞു.
പതിറ്റാണ്ടുകളായി ചില തെറ്റായ പ്രവണതകൾ നമ്മുടെ ജനാധിപത്യ സംവിധാനത്തിലേക്ക് കടന്നു വന്നിട്ടുണ്ട്. അത് ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധരാണ്. ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് രാജ്യം കൊളളയടിച്ചവരെ ജയിലിന്റെ പടിവാതിൽക്കൽ എത്തിക്കാൻ കഴിഞ്ഞുവെന്ന് മോദി കൂട്ടിച്ചേർത്തു.
പുതിയ സർക്കാർ രൂപികരിച്ചതിന് ശേഷം അഴിമതിക്കെതിരെയുളള പോരാട്ടം ശക്തമാക്കി. നിങ്ങൾക്ക് ഉറപ്പു തരുന്നു, നിലവിലുളള നടപടി തുടരും. കൊളളയടിക്കപ്പെട്ട ജനങ്ങളുടെ ഓരോ പൈസയും തിരികെ കൊണ്ടു വരുന്നതു വരെ കേന്ദ്ര സർക്കാർ മിണ്ടാതിരിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സമ്പദ് വ്യവസ്ഥയെ അഞ്ച് ട്രില്യൺ ഡോളറിലെത്തിക്കാൻ എൻഡിഎ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ചില ആളുകൾക്ക് ഈ ലക്ഷ്യം അസാധ്യമെന്ന് തോന്നുന്നത് സ്വാഭാവികമാണ്. അവർ അസാധ്യമാണെന്ന് പറയാൻ ശ്രമിക്കുന്നു. സർക്കാരിനെ സംബന്ധിച്ചിടത്തോളം അഞ്ച് ട്രില്യൺ വെറും സ്ഥിതി വിവരകണക്കല്ലെന്നും മോദി പറഞ്ഞു.
ഈ രാജ്യത്തെ 130 കോടി ജനങ്ങളുടെ അഭിലാഷങ്ങളുമായി ബന്ധപ്പെട്ട തീരുമാനമാണിത്. വലിയ സമ്പദ് വ്യവസ്ഥയോടെ രാജ്യത്ത് ദാരിദ്ര്യം കൂടുതൽ വേഗത്തിൽ ഇല്ലാതാക്കപ്പെടുമെന്നും, ഇത് ജീവിത നിലവാരം ഉയർത്തുമെന്നും മോദി പറഞ്ഞു.
Discussion about this post