ആരാധനാലായങ്ങൾ അനധികൃതമായി കൈവശം വച്ചിരിക്കുന്ന സർക്കാർ ഭൂമിയിൽ അത്യാവശ്യത്തിനുള്ള ഭൂമിമാത്രം പതിച്ചുനൽകി ബാക്കി ഏറ്റെടുക്കാൻ സർക്കാർ നീക്കം . ഇത്തരത്തിൽ വിട്ടു നൽകുന്ന ഭൂമി മറ്റൊരാവശ്യത്തിനും ഉപയോഗിക്കരുതെന്ന വ്യവസ്ഥയിലാകും നൽകുക .കാലപ്പഴക്കമനുസരിച്ച് സ്ലാബ് തിരിച്ച് പണം ഈടാക്കിയായിരിക്കും ഭൂമി വിട്ടുനൽകുക.
ആരാധനാലയങ്ങൾ, വായനശാലകൾ, സാംസ്കാരിക സ്ഥാപനങ്ങൾ, ശ്മശാനങ്ങൾ എന്നിവയുടെ കൈവശപ്പെടുത്തിയ ഭൂമി സർക്കാരിലേക്ക് ചേർക്കാനാണ് തീരുമാനം . റവന്യൂ വകുപ്പാണ് ഈ തീരുമാനം മുന്നോട്ട് വച്ചത് . ഇതു നടപ്പാക്കാൻ ഭൂപതിവ് ചട്ടത്തിൽ വ്യവസ്ഥയുള്ളതിനാൽ പ്രത്യേക നിയമനിർമാണം വേണ്ടിവരില്ല. സർക്കാർ ഉത്തരവ് മതിയാകും.
ഉൾപ്രദേശങ്ങളിൽ ഏക്കർകണക്കിന് സർക്കാർഭൂമി അനധികൃതമായി കൈവശമുള്ള ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുണ്ട്. നഗരങ്ങളിൽ വിസ്തൃതി കുറവെങ്കിലും ഒരു രേഖയുമില്ലാതെ സർക്കാർ ഭൂമി കൈയടക്കിവെച്ചിരിക്കുന്ന കേസുകളുമുണ്ട്. അനധികൃതമായി കൈവശമുള്ള ആരാധനാലയങ്ങളമടക്കമുള്ള സ്ഥാപനങ്ങളെ ഒഴിപ്പിച്ച് സർക്കാർഭൂമി മുഴുവൻ ഏറ്റെടുക്കുക എളുപ്പമല്ലെന്നാണ് വിലയിരുത്തൽ. ഇതേത്തുടർന്നാണ് അത്യാവശ്യത്തിനുള്ള ഭൂമി വിട്ടുനൽകുന്നത്. ഇങ്ങനെ ലഭിക്കുന്ന ഭൂമി നിയമാനുസൃതമാകുമെന്നതാണ് ഇത് കൈവശം വെച്ചിരിക്കുന്ന സ്ഥാപനങ്ങളുടെ നേട്ടം.
സ്വന്തം സ്ഥലത്ത് സ്ഥിതി ചെയ്യുകയും , അനധികൃതമായി സർക്കാർ ഭൂമി കൈവശം വച്ചിരിക്കുകയും ചെയ്യുന്നവർക്ക് ഈ പ്രയോജനം ലഭിക്കില്ല . കളക്ടർ അധ്യക്ഷനായ സമിതി, ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനായി എത്ര ഭൂമി വേണമെന്ന് പരിശോധിക്കും.
Discussion about this post