പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി അതേ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് വീണ്ടും അറസ്റ്റിൽ. ആമ്പല്ലൂർ വെണ്ടോർ സ്വദേശി തച്ചങ്കുളം ജിജു (45 ) ആണ് അറസ്റ്റിലായത്.
സ്കൂളിലേക്ക് പോയ പെണ്‍കുട്ടികളെ ബീച്ച് കാണിക്കാമെന്ന് പറഞ്ഞു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഒരു വർഷം മുൻപ് ജിജു അറസ്റ്റിലായിരുന്നു. 50 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ പ്രതി ഇപ്പോൾ ജാമ്യത്തിൽ കഴിയുകയാണ്. ഈ സംഭവത്തിലെ പെൺകുട്ടികളിൽ ഒരാളെ പ്രതി വീണ്ടും പീഡിപ്പിച്ചുവെന്നാണ് കേസ്.
പെൺകുട്ടിയെ കേസിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമമായിരുന്നു പ്രതിയുടേതെന്ന് പൊലീസ് പറയുന്നു. ഓട്ടോറിക്ഷയോടിക്കുന്ന പ്രതി പരീക്ഷ കഴിഞ്ഞ് വീട്ടിൽ പോവുകയായിരുന്ന പെണ്‍കുട്ടിയെയും കൂട്ടുകാരിയെയും നിർബന്ധിച്ച് ഓട്ടോയിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. അടുത്ത സ്റ്റോപ്പിൽ കൂട്ടുകാരിയെ ഇറക്കിവിട്ട പ്രതി വെണ്ടോരിലെ ആളൊഴിഞ്ഞ പ്രദേശത്തെത്തിയപ്പോൾ പെണ്‍കുട്ടിയോട് കേസിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു.
കേസ് വിളിക്കുമ്പോൾ കോടതിയിൽ ഹാജരാകരുതെന്നും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് വീട്ടുകാരെ ഭീഷണിപ്പെടുത്തണമെന്നും ഇയാൾ കുട്ടിയോട് ആവശ്യപ്പെട്ടു. തുടർന്ന് കുട്ടിയെ ഓട്ടോറിക്ഷയിൽ വെച്ചുതന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പൊലീസ് പറയുന്നു.
Discussion about this post