ദീപാവലി മുഹൂർത്ത വ്യാപാരത്തിനുശേഷവും ഓഹരി വിപണി കുതിക്കുന്നു. ചൊവാഴ്ച ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിൽ സെൻസെക്സ് 667 പോയന്റുവരെ ഉയർന്ന്് 40,000ത്തിനരികെയെത്തി. നിഫ്റ്റിയാകട്ടെ 11,800ന് മുകളിലുമെത്തി.ഒടുവിൽ, സെൻസെക്സ് 582 പോയന്റ് നേട്ടത്തില്‍ 39,831.84ലിലും നിഫ്റ്റി 163 പോയന്റ് ഉയർന്ന് 11,790.35ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ് 1.12 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.55 ശതമാനവും നേട്ടമുണ്ടാക്കി.
സൂചികയിലെ 24 ഓഹരികൾ നേട്ടത്തിലായിരുന്നു. നാല് ഓഹരികളാണ് നഷ്ടത്തിലായത്. ടാറ്റ മോട്ടോഴ്സ് ഓഹരി വീണ്ടും 17 ശതമാനത്തോളം നേട്ടമുണ്ടാക്കി. ഓഹരിയിൽനിന്നുള്ള ദീർഘകാല മൂലധന നേട്ടത്തിനുള്ള നികുതി, സെക്യൂരിറ്റി ട്രാൻസാക്ഷാൻ ടാക്സ്, ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ് എന്നിവയിൽമാറ്റം വരുത്തിയേക്കുമെന്ന റിപ്പോർട്ടുകളാണ് വിപണിയെ സ്വാധീനിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം പരിഗണിക്കുന്നത്.
ടാറ്റ സ്റ്റീലിന്റെ ഓഹരി വില 6.37 ശതമാനം ഉയർന്നു. യെസ് ബാങ്ക്, മാരുതി സുസുകി, ടെക് മഹീന്ദ്ര, ഐഷർ മോട്ടോഴ്സ്, വേദാന്ത, കോൾ ഇന്ത്യ, ബ്രിട്ടാനിയ, സിപ്ല, എൽആന്റ്ടി, ബജാജ് ഫിനാൻസ്, ഒഎൻജിസി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി.
ഭാരതി ഇൻഫ്രടെൽ, ഭാരതി എയർടെൽ, അൾട്രടെക് സിമെന്റ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബിപിസിഎൽ, നെസ് ലെ, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
Discussion about this post