ദാരിദ്ര്യത്തെക്കുറിച്ചു പുസ്തകത്തിൽ നിന്നു പഠിച്ചതല്ലെന്നും താൻ അതിൽ ജീവിച്ചതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സൗദിയിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് (എഫ്ഐഐ) പരിപാടിയിൽ സംസാരിക്കവെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ശൗചാലയ നിർമാണത്തെക്കുറിച്ചും മറ്റു സർക്കാർ പദ്ധതികളെക്കുറിച്ചുമുള്ള ചോദ്യത്തിനു മറുപടി നല്കുകയായിരുന്നു മോദി.
രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിൽനിന്ന് ഉയർന്നുവന്ന ആളല്ല താൻ. റെയിൽവെ പ്ലാറ്റ് ഫോമിൽ ചായ വിറ്റിരുന്ന ജീവിത പശ്ചാത്തലത്തിൽ നിന്നാണു വരുന്നതെന്നും മോദി പറഞ്ഞു. കുറച്ചു വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിൽ ദാരിദ്ര്യ നിർമാർജനം വിജയകരമായി നടപ്പാക്കാൻ കഴിയും. ദരിദ്രരെ ശാക്തീകരിച്ച് ദാരിദ്ര്യത്തിനെതിരെ പോരാട്ടം നടത്തുകയാണു തന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു.
പാവപ്പെട്ടവർ അന്തസുള്ള നിലയെത്തണം.
അവർക്കു തന്നെ സ്വയം ദാരിദ്ര്യം അവസാനിപ്പിക്കുമെന്നു പറയാൻ കഴിയുന്നിടത്താണ് ഭരണകൂടത്തിനു തൃപ്തിയുണ്ടാകുക. അവരെ ശാക്തീകരിക്കുകയാണ് ചെയ്യേണ്ടതെന്നും മോദി പറഞ്ഞു. ശൗചാലയങ്ങൾ നിർമ്മിച്ചതും ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയതും ദരിദ്രരെ സർക്കാർ പരിഗണിക്കുന്നുവെന്ന ബോധം അവർക്കു തന്നെയുണ്ടാക്കാൻ സഹായിച്ചു. ഇന്ത്യയിലുണ്ടാക്കുന്ന മാറ്റങ്ങൾ ലോകത്താകെ പ്രതിഫലിക്കുന്നതിൽ അഭിമാനമുണ്ടെന്നും മോദി വ്യക്തമാക്കി.
Discussion about this post