ഗവേഷകരെ ആഴക്കടലിലേക്ക് അയയ്ക്കാനുള്ള ഇന്ത്യയുടെ സ്വപ്ന പദ്ധതി ഉടൻ നടപ്പിലാകും. 6000 മീറ്റർ ആഴമുള്ള ആഴക്കടലുകളിൽ വരെ ഗവേഷണം നടത്താൻ സഹായിക്കുന്ന പുതിയ പേടകം ഐഎസ്ആര്‍ഒ ഗവേഷകരാണ് വികസിപ്പിച്ചെടുക്കുന്നത്. ക്രൂ മൊഡ്യൂളിന്റെ ഡിസൈൻ ഐഎസ്ആര്‍ഒ വിദഗ്ധർ വിജയകരമായി വികസിപ്പിച്ചെടുത്തു. 10,000 കോടിയുടേതാണ് ഇന്ത്യയുടെ ഡീപ് ഓഷൻ മിഷൻ.
ആഴക്കടലിലേക്ക് ഗവേഷകരെ കൊണ്ടുപോകാനുള്ള ക്യാപ്സൂളിന്റെ രൂപകൽപന ഐഎസ്ആര്‍ഒ
വിജയകരമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിന് ഇനി അധികൃതരിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്. അനുമതി ലഭിച്ചാൽ രൂപകൽപന പ്രകാരമുള്ള പേടകം നിർമിക്കുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി മാധവൻ നായർ രാജീവൻ പറഞ്ഞു.
വിവിധ പഠനങ്ങൾക്കായി മുങ്ങാവുന്ന വാഹനം കടലിനടിയിൽ ഏകദേശം 6,000 മീറ്റർ ആഴത്തിൽ വരെ സഞ്ചരിക്കും. എന്നാൽ നാവിക സേന ഉപയോഗിക്കുന്ന അന്തർവാഹിനികൾക്ക് 200 മീറ്റർ ആഴത്തില്‍ വരെ മാത്രമേ എത്തിച്ചേരാനാകൂ.ഐഎസ്ആര്ഒവികസിപ്പിച്ചെടുത്ത ഡിസൈൻ സർട്ടിഫിക്കേഷനായി രാജ്യാന്തര ഏജൻസിയിക്ക് അയയ്ക്കും. ഇന്ത്യൻ ബഹിരാകാശ ഏജൻസിയാണ് ഈ പദ്ധതിയുടെ രൂപകൽപനയും ഫാബ്രിക്കേഷനും
ഏറ്റെടുത്തിരിക്കുന്നത്.
ആഴക്കടലിൽ മുങ്ങാവുന്ന പേടകത്തിൽ മൂന്നംഗ സംഘത്തെ ഉൾക്കൊള്ളാൻ കഴിയും. ആഴക്കടൽ ദൗത്യത്തിനായുള്ള പ്രവർത്തനങ്ങൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ശാസ്ത്ര-സാങ്കേതിക പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഡീപ് ഓഷൻ മിഷൻ പ്രത്യേക ശ്രദ്ധ കൊടുക്കുന്ന കാര്യമാണു കടലിന്റെ അടിത്തട്ടിൽ മറഞ്ഞിരിക്കുന്ന പോളി മെറ്റാലിക് നൊഡ്യൂൾ (പിഎംഎൻ) ശേഖരങ്ങൾ. 38 കോടി ടൺ പിഎംഎൻ ശേഖരമാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ 47 ലക്ഷം ടൺ നിക്കൽ, 42.9 ലക്ഷം ടൺ ചെമ്പ്, 925 ലക്ഷം ടൺ മാംഗനീസ്, ശ്രദ്ധേയമായ അളവിൽ കൊബാൾട്ട് തുടങ്ങിയ ലോഹങ്ങൾ അടങ്ങിയിരിക്കുന്നു. ഇവ വേർതിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ, പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡിൽ പുരോഗമിക്കുകയാണ്.
ഇന്ത്യയുടെ സ്വന്തം തീര സാമ്പത്തികമേഖല (എക്സ്ക്ലൂസിവ് ഇക്കണോമിക് സോൺ) 22 ലക്ഷം ചതുരശ്ര കിലോമീറ്ററുണ്ട്. ഇവയിലൊന്നും പര്യവേക്ഷണദൗത്യങ്ങൾ ഇതുവരെ നടന്നിട്ടില്ല. ഇതുപയോഗിക്കാനും പദ്ധതിയിലൂടെ ലക്ഷ്യംവെയ്ക്കുന്നു.
Discussion about this post