1984 ലെ സിഖ് കൂട്ടക്കൊലക്കേസിലെ പ്രതിയും കോണ്‍ഗ്രസ് നേതാവുമായ സജ്ജന്‍ കുമാര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രിംകോടതി. മുതിര്‍ന്ന അഭിഭാഷകന്‍ ശേഖര്‍ നഫാഡെയാണ് വിഷയം ചീഫ് ജസ്റ്റിസ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ജാമ്യാപേക്ഷ പരിഗണിക്കാമെങ്കിലും അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് വ്യക്തമാക്കി. കേസിലെ അപ്പീല്‍ സുപ്രീം കോടതി പരിഗണിക്കാന്‍ വൈകുമെന്നുറപ്പായതോടെ കീഴടങ്ങാനാണ് സജ്ജന്‍ കുമാറിന് നിയമോപദേശം ലഭിച്ചിരുന്നു.
ഡിസംബര്‍ പതിനേഴിനാണ് മുന്‍ കോണ്‍ഗ്രസ്സ് എം പി കൂടിയായ സജ്ജന്‍ കുമാറിനെ ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.
കീഴടങ്ങാന്‍ ഒരു മാസം കൂടി സമയം ചോദിച്ചിരുന്നുവെങ്കിലും ഒരുവിധത്തിലുള്ള ദയയും പ്രതി അര്‍ഹിക്കുന്നില്ലെന്നായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം.
1984ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു സിഖ് മത വിശ്വാസികളെ കൂട്ടത്തോടെ കൊലപ്പെടുത്തിയത്. തെക്കന്‍ ഡല്‍ഹിയിലെ കലാപത്തിനിടെ അഞ്ച് സിഖുകാര്‍ കൊല്ലപ്പെട്ട കേസിലാണ് സജ്ജന്‍കുമാറിനെ ഡല്‍ഹി ഹൈക്കോടതി ജീവപപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്.
Discussion about this post