മഹാരാഷ്ട്രയിൽ പുതിയ നിയമസഭ രൂപീകരിക്കാൻ 4 ദിവസം മാത്രം സമയം ശേഷിക്കെ, ന്യൂനപക്ഷ സർക്കാരുണ്ടാക്കി വിശ്വാസ വോട്ടിനു ബിജെപി നീക്കം. സർക്കാർ രൂപീകരണത്തിനു തടസ്സമാവില്ലെന്നു പറഞ്ഞു ശിവസേന സ്വരം മയപ്പെടുത്തി. ഏറ്റവും വലിയ ഒറ്റക്കക്ഷിയാണു മുന്നോട്ടുവരേണ്ടതെന്നു ഗവർണറെ സന്ദർശിച്ചശേഷം സേനാ എംപി സഞ്ജയ് റാവുത്ത് പറഞ്ഞു. അമിത് ഷായുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും, സോണിയ ഗാന്ധിയുമായി ശരദ് പവാറും ഡൽഹിയിൽ നടത്തിയ ചർച്ചകളിൽ പ്രധാന തീരുമാനങ്ങളൊന്നും ഉണ്ടായില്ല.
2014ലേതുപോലെ സേനയെ അനുനയിപ്പിക്കുക, സ്വതന്ത്രരെയും ചെറുകക്ഷികളെയും ഒപ്പം ചേർത്തും മറ്റു പാർട്ടികളെ പിളർത്തിയോ വോട്ടെടുപ്പിൽനിന്നു വിട്ടുനിർത്തിയോ ഭൂരിപക്ഷം തെളിയിക്കുക എന്നതാണ് ബിജെപി നീക്കം
നേതാക്കൾക്കെതിരെ എൻഫോഴ്സ്മെന്റ് കേസുകളുള്ള സാഹചര്യത്തിൽ ബിജെപിയെ നോവിക്കാതെ മുന്നോട്ട് പോകാനാണ് എൻസിപി ശ്രമിക്കുന്നത്. സേനയെ പിന്തുണയ്ക്കാതിരുന്നാൽ അവർക്കു ബിജെപിയെ ആശ്രയിക്കേണ്ടിവരും.
സ്വതന്ത്രരും ചെറുകക്ഷികളുമായി പുറത്തുനിൽക്കുന്ന 29 പേരുടെ നിലപാട് നിർണായകം. ഇവരിൽ 15 പേരുടെ പിന്തുണ ബിജെപിയും 7 പേരുടേതു ശിവസേനയും അവകാശപ്പെടുന്നു. മറ്റ് 7 പേരുടേതു വ്യക്തമല്ല.
തെരഞ്ഞെടുപ്പില്‍ നിയമസഭയിലെ 288 സീറ്റില്‍ ബി.ജെ.പിയ്ക്ക് 105 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ശിവസേനയ്ക്ക് 56 സീറ്റുകള്‍ ലഭിച്ചു. പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസിന് 44 സീറ്റും എന്‍.സി.പിക്ക് 54 സീറ്റുകളുമാണുള്ളത്.
Discussion about this post