ബംഗ്ലാദേശിനെതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം. 154 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 15.4 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. ജയത്തോടെ മൂന്നു മത്സര പരമ്പരയിൽ ഇന്ത്യയും ബംഗ്ലാദേശും 1-1 എന്ന നിലയിലായി.
100ാം രാജ്യാന്തര ട്വന്റി 20 മത്സരത്തിൽ തകർത്തടിച്ച ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്. 43 പന്തിൽ ആറു വീതം സിക്സും ബൗണ്ടറികളും നേടിയ രോഹിത് 85 റൺസെടുത്ത് പുറത്തായി. വെറും 23 പന്തിൽ നിന്നാണ് രോഹിത് അർധ സെഞ്ചുറി തികച്ചത്. രോഹിത്തിന്റെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറിയാണിത്.
31 റൺസെടുത്ത ശിഖർ ധവാനെ ആമിനുൾ ഇസ്ലാം പുറത്താക്കി. ഓപ്പണിങ്ങ് വിക്കറ്റിൽ രോഹിത് ധവാൻ സഖ്യം 118 റൺസ് കൂട്ടിച്ചേർത്തു. ശ്രേയസ് അയ്യരും (24), കെ.എൽ രാഹുലും (8) പുറത്താകാതെ നിന്നു.നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തിരുന്നു. ഓപ്പണിങ്ങ് വിക്കറ്റിൽ 60 റൺസ് ചേർത്ത ലിറ്റണ്‍ ദാസ് – മുഹമ്മദ് നയീം സഖ്യം ബംഗ്ലാദേശിന് മികച്ച തുടക്കമാണ് നല്‍കിയത്.
21 പന്തിൽ നാലു ബൗണ്ടറികളോടെ 29 റണ്‍സെടുത്ത ലിറ്റൺ ദാസിനെ ഋഷഭ് പന്ത് റണ്ണൗട്ടാക്കി. നേരത്തെ യൂസ്വേന്ദ്ര ചാഹൽ എറിഞ്ഞ ആറാം ഓവറിൽ ഋഷഭ് പന്ത് ദാസിനെ സ്റ്റമ്പു ചെയ്തെങ്കിലും സ്റ്റമ്പിനു മുന്നില്‍ കയറി പന്തു പിടിച്ചെന്ന കാരണത്താൽ വിക്കറ്റ് അനുവദിച്ചില്ല. ദാസ് നല്കിയ ഒരു ക്യാച്ച് ക്യാപ്റ്റന്‍ രോഹിത്തും നഷ്ടപ്പെടുത്തിയിരുന്നു.
36 റൺസെടുത്ത നയീമിനെ വാഷിങ്ടൺ സുന്ദറിന്റെ പന്തില്‍ ശ്രേയസ് അയ്യര്‍ ക്യാച്ചെടുത്തു. കഴിഞ്ഞ മത്സരത്തിലെ വിജയശില്പി മുഷ്ഫിഖുര്‍ റഹീമിനെയും (4) മികച്ച രീതിയില്‍ ബാറ്റു ചെയ്ത സൗമ്യ സര്‍ക്കാരിനെയും (30) ചാഹൽ പുറത്താക്കി.
ക്യാപ്റ്റന്‍ മഹ്മദുള്ള (30), അഫീഫ് ഹുസൈന് (6) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഇന്ത്യയ്ക്കായി ചാഹൽ രണ്ടു വിക്കറ്റ് വീഴ്ത്തി.
Discussion about this post