ഡൽഹി: അയോധ്യാ കേസിലെ സുപ്രീം കോടതി വിധിയെ ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കുമൊപ്പം സർവ്വാത്മനാ സ്വാഗതം ചെയ്യുന്നതായി മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി. പരമോന്നത കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഈ വിധി ചരിത്രപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാമജന്മഭൂമിയായ അയോധ്യയിൽ ഭഗവാൻ ശ്രീരാമന്റെ പ്രൗഢ ഗംഭീരമായ ക്ഷേത്രം ഉയരാൻ ഈ വിധി കാരണമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഇന്നത്തെ വിധി വരാൻ കാരണമായ അയോധ്യാ പ്രക്ഷോഭത്തിൽ പങ്കാളിയാകാൻ സാധിച്ചത് അഭിമാനകരമായ അനുഭവമാണെന്നും സ്വാതന്ത്ര്യ സമരത്തിന് തുല്യമായ ഐതിഹാസികമായ സമരമായിരുന്നു കഴിഞ്ഞു പോയതെന്നും അദ്വാനി ഓർമ്മിപ്പിച്ചു.
ഇന്ത്യയുടെ ചരിത്ര- സാംസ്കാരിക ഭൂമികയിൽ രാമനും രാമായണത്തിനും അനിഷേധ്യമായ സ്ഥാനമാണുള്ളത്. ദേശത്തും വിദേശത്തുമുള്ള എല്ലാ ഭാരതീയരുടെ മനസ്സിലും രാമന് വിശുദ്ധമായ സ്ഥാനമാണുള്ളത്. അവരുടെ വിശ്വാസങ്ങളെ സാധൂകരിക്കുന്ന വിധിയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അയോധ്യയിൽ ഇസ്ലാം മത വിശ്വാസികൾക്ക് പള്ളി പണികഴിപ്പിക്കാൻ സ്ഥലം നൽകണമെന്നുള്ള കോടതിയുടെ പ്രസ്താവനയും സ്വാഗതാർഹമാണ്. കഴിഞ്ഞ പല ദശകങ്ങളിലെ വിഭിന്നമ്മായ പോരാട്ടങ്ങളുടെ പൂർത്തീകരണമാണ് ഈ വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. ഈ വിധി രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സമത്വവും ഉയർത്തി പിടിക്കുന്നതാണ്. ദേശീയ ഐക്യം ശാക്തീകരിക്കുന്നതിന് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാൻ സമൂഹത്തിന്റെ നാനാ തുറകളിൽ പെട്ടവർ മുന്നിട്ടിറങ്ങേണ്ട സമയമാണിതെന്നും അദ്വാനി ആഹ്വാനം ചെയ്തു.
അയോധ്യയിൽ ഉയരേണ്ട രാമ മന്ദിരം എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്ര മന്ദിരമായിരിക്കണം. അത് ഇന്ത്യയെ കൂടുതൽ ശക്തവും സമ്പന്നവും സമാധാനപരവുമായ രാജ്യമാക്കി മാറ്റും. അതിനുള്ള നാന്ദി കുറിക്കലാകട്ടെ മഹനീയമായ ഈ സന്ദർഭമെന്നും അദ്വാനി ആശംസിച്ചു.
അയോധ്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി താൻ നടത്തിയ പ്രവർത്തനങ്ങൾ അംഗീകരിക്കപ്പെട്ടിരിക്കുന്നതായും എൽ കെ അദ്വാനി വ്യക്തമാക്കി. രാമക്ഷേത്ര നിർമ്മാണം ഉയർത്തിപ്പിടിച്ചു കൊണ്ട് 1992ൽ അദ്വാനി നടത്തിയ രഥയാത്ര അയോധ്യാ പ്രക്ഷോഭത്തിലെ അവിസ്മരണീയമായ ഏടായാണ് വിലയിരുത്തപ്പെടുന്നത്.
Discussion about this post