ഡൽഹി: അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് അനുകൂലമായ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സാംസ്കാരിക മന്ത്രാലയം വൻ പദ്ധതികൾ തയ്യാറാക്കുന്നതായി റിപ്പോർട്ട്. അയോധ്യയെ രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രമാക്കി ഉയർത്തുമെന്ന് മേയർ ഋഷികേശ് ഉപാദ്ധ്യായ അറിയിച്ചു.
തീർത്ഥാടനം സുഗമമാക്കുന്നതിന് വേണ്ടി അയോധ്യ തീർത്ഥാടന വികസന സമിതി രൂപീകരിക്കും. അയോധ്യയുടെ സമഗ്ര വികസനത്തിനായി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്തമായി പദ്ധതികൾ ആവിഷ്കരിക്കും. സരയൂ നദിയുടെ തീരത്ത് 151 അടി ഉയരമുള്ള കൂറ്റൻ ശ്രീരാമ പ്രതിമ സ്ഥാപിക്കും.
1045 പേജുള്ള വിധിയിലൂടെ സുപ്രീം കോടതി നടത്തിയിരിക്കുന്ന ചരിത്ര പ്രസ്താവത്തിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനും ഭാവി നടപടികൾ കൈക്കൊള്ളുന്നതിനുമായി നിയമവിദഗ്ദ്ധരുമായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അടുത്തയാഴ്ച ചർച്ച നടക്കും. മന്ത്രിതല ചർച്ചകൾക്ക് ശേഷമായിരിക്കും വിധി നടപ്പിലാക്കുന്നതിനായി ട്രസ്റ്റ് രൂപീകരിക്കുക.
ഉദ്ഖനനം നടത്തിയ സ്ഥലങ്ങളിൽ നിന്നും ആർക്കിയോളജിക്കൽ സർവ്വേ കണ്ടെത്തിയ പുരാതന അവശിഷ്ടങ്ങൾ ഉൾപ്പെടുത്തി ശ്രീരാമ മ്യൂസിയം സ്ഥാപിക്കാനും കേന്ദ്ര സാംസ്കാരിക വകുപ്പിന് പദ്ധതിയുണ്ട്. തീർത്ഥാടകരുടെയും വിനോദ സഞ്ചാരികളുടെയും വൻ പ്രവാഹം മുൻകൂട്ടി കണ്ടു കൊണ്ട് വൻ വികസന പദ്ധതികളാണ് അയോധ്യയിൽ ഒരുങ്ങുന്നത്. ശ്രീരാമജന്മഭൂമിയായ അയോധ്യയും പരിസരത്തെ ക്ഷേത്രങ്ങളും പൈതൃക കേന്ദ്രമാക്കി മാറ്റാനും ആലോചനയുണ്ട്.
അയോധ്യയിലെ പ്രഖ്യാപിത രാമക്ഷേത്രത്തിനായി പത്ത് പടുകൂറ്റൻ കവാടങ്ങൾ സ്ഥാപിക്കും. അയോധ്യയിൽ വിമാനത്താവളം സ്ഥാപിക്കും. നൂറ് കോടി രൂപ മുതൽ മുടക്കിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള റെയിൽവേ സ്റ്റേഷൻ നിർമ്മിക്കും. അയോധ്യയിൽ പത്തോളം പഞ്ചനക്ഷത്ര ഹോട്ടലുകളുടെ നിർമ്മാണം അടുത്ത മാസം ആരംഭിക്കും. അയോധ്യയെയും ഫൈസാബാദിനെയും ബന്ധിപ്പിക്കുന്ന 5 കിലോമീറ്റർ ദൈർഘ്യമുള്ള ഫ്ലൈ ഓവർ സ്ഥാപിക്കും. ശ്രീരാമനുമായി ബന്ധമുള്ള എല്ലാ ചെറു തീർത്ഥങ്ങളും നവീകരിക്കും. അയോധ്യയെയും ചിത്രകൂടത്തെയും ബന്ധിപ്പിക്കുന്ന നാല് വരി പാത നിർമ്മിക്കും.
ഇങ്ങനെ അയോധ്യയുടെ സർവ്വതോന്മുഖമായ വികസനത്തിനായി സമഗ്രമായ പദ്ധതികളാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയ്യാറാക്കുന്നത്.
Discussion about this post