മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനില്ലെന്ന് വ്യക്തമാക്കി ബിജെപി. ബിജെപിയും ശിവസേനയും ആർ പി ഐയും മറ്റ് പാർട്ടികളുമുൾപ്പെട്ട സഖ്യത്തിനാണ് ജനങ്ങൾ വോട്ട് ചെയ്തതെന്നും ശിവസേനക്ക് ഇപ്പോൾ സർക്കാർ രൂപീകരണത്തിന് താത്പര്യം ഇല്ലെങ്കിൽ തങ്ങൾക്കും അതിന് താത്പര്യമില്ലെന്നും ബിജെപി സംസ്ഥാന മേധാവി ചന്ദ്രകാന്ത് പാട്ടീൽ വ്യക്തമാക്കി. ഗവർണ്ണറെ കണ്ട ശേഷം മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുമിച്ച് പ്രവർത്തിക്കാനാണ് മഹാരാഷ്ട്രയിലെ ജനങ്ങൾ തിരഞ്ഞെടുപ്പിൽ വിധിയെഴുതിയത്. എന്നാൽ ജനവിധി അട്ടിമറിച്ച് കോൺഗ്രസ്സിനും എൻസിപിക്കും ഒപ്പം ചേർന്ന് സർക്കാർ രൂപീകരിക്കാനാണ് ശിവസേന ഒരുങ്ങുന്നതെങ്കിൽ അവർക്ക് ശുഭാശംസകൾ നേരുകയാണെന്നും പരിഹാസരൂപേണ ചന്ദ്രകാന്ത് പാട്ടീൽ അറിയിച്ചു.
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ഗവർണ്ണർ ബിജെപിയെ ക്ഷണിച്ച സാഹചര്യത്തിൽ ബിജെപിയുടെ കോർ കമ്മിറ്റി ഇന്ന് രണ്ട് തവണ യോഗം ചേർന്നിരുന്നു. സംസ്ഥാന നിയമസഭയുടെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ 105 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ ശിവസേനക്ക് 56 സീറ്റുകളാണ് ലഭിച്ചത്.
Discussion about this post