നാഗ്പുർ: പുതുമുഖ ഓപ്പണർ മുഹമ്മദ് നയീമിന്റെ സ്വപ്നതുല്യമായ പോരാട്ടത്തിന് ബംഗ്ലാദേശിനെ രക്ഷിക്കാനായില്ല. 48 പന്തിൽ 81 റൺസുമായി നയീം മടങ്ങിയപ്പോൾ ബംഗ്ലാദേശ് ബാറ്റിംഗ് നിര പതിവ് തകർച്ച ആവർത്തിക്കുകയായിരുന്നു. ഫലം ഇന്ത്യക്ക് 30 റൺസ് ജയവും പരമ്പരയും. 3.2 ഓവറിൽ വെറും 7 റൺസ് മാത്രം വഴങ്ങി ഹാട്രിക് ഉൾപ്പെടെ 6 ബംഗ്ലാദേശ് വിക്കറ്റുകൾ പിഴുത ദീപക് ചഹാറാണ് ബൗളിംഗിന്റെ നിയന്ത്രണം നിർവ്വഹിച്ചത്. അന്താരാഷ്ട്ര ട്വെന്റി 20 ചരിത്രത്തിൽ ഒരു ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് ഇത്. പുതുമുഖ താരം ശിവം ദുബെ 3 വിക്കറ്റുകളുമായി വരവറിയിച്ചപ്പോൾ ചാഹൽ ഒരു വിക്കറ്റ് നേടി.
സ്കോർ
ഇന്ത്യ: 20 ഓവറിൽ 174/5
ബംഗ്ലാദേശ്: 19.2 ഓവറിൽ 144
നയീമിന് പുറമെ 27 റൺസെടുത്ത മുഹമ്മദ് മിഥുൻ മാത്രമാണ് ബംഗ്ലാദേശ് നിരയിൽ രണ്ടക്കം കടന്നത്. ആദ്യ മത്സരത്തിലെ വിജയശില്പി മുഷ്ഫിഖുർ റഹീമിനെ ശിവം ദുബെ പൂജ്യത്തിന് പുറത്താക്കിയത് ബംഗ്ലാദേശിന് കനത്ത തിരിച്ചടിയായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യ തുടക്കത്തിലെ പതർച്ചയ്ക്ക് ശേഷം തിരിച്ചു വരവ് നടത്തി. ഇന്ത്യക്ക് വേണ്ടി മലയാളി താരം ശ്രേയസ് അയ്യർ 62 റൺസും ലോകേഷ് രാഹുൽ 52 റൺസും നേടി.
പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിലെ വമ്പൻ ജയത്തോടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു.
Discussion about this post