അയോധ്യയിലെ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനു കേന്ദ്ര സർക്കാർ ഉടൻ നടപടി ആരംഭിക്കും. ആഭ്യന്തര മന്ത്രാലയം ചുക്കാൻ പിടിക്കുന്ന നടപടികൾക്കായി മന്ത്രിമാരുടെ സമിതിയെ നിയോഗിക്കണോ എന്നതുൾപ്പെടെയുളള കാര്യങ്ങൾ ആലോചനയിലാണ്. ഉത്തർപ്രദേശ് സർക്കാരുമായും കൂടിയാലോചനകളുണ്ടാകും.
കേന്ദ്രത്തിനു പിന്തുണയുമായി മതനേതാക്കളുടെ യോഗം ചേരും.തർക്കഭൂമിയുടെ കാര്യങ്ങൾക്കായി ട്രസ്റ്റ് അല്ലെങ്കിൽ മറ്റൊരു സംവിധാനത്തിന്റെ രൂപീകരണം, തർക്കഭൂമിയിൽ ഉൾപ്പെടാത്ത പ്രദേശം എന്തു ചെയ്യണമെന്ന തീരുമാനം,വഖഫ് ബോർഡിനുള്ള 5 ഏക്കർ ഭൂമി സംബന്ധിച്ച തീരുമാനം എന്നിവയാണ് സർക്കാരിന് ചെയ്യാനുളളത്.
അയോധ്യയിലെ ചില പ്രദേശങ്ങൾ ഏറ്റെടുത്തുള്ള 1993ലെ നിയമത്തിലെ 6, 7 വകുപ്പുകൾ പ്രകാരമുള്ള അധികാരമുപയോഗിച്ച് ട്രസ്റ്റ് അല്ലെങ്കിൽ മറ്റൊരു സംവിധാനമുണ്ടാക്കാനാണു കോടതി നിർദേശം. നിയമപ്രകാരം, തർക്കഭൂമിയുടെ അവകാശവും ഉടമസ്ഥതയും ട്രസ്റ്റ് അല്ലെങ്കിൽ മറ്റൊരു സംവിധാനത്തിനു കൈമാറാൻ കേന്ദ്ര സർക്കാരിനാകും.
തർക്കഭൂമി നിലവിലെ രീതിയിൽ നിലനിർത്തുകയെന്ന ഉത്തരവാദിത്തവും കേന്ദ്രത്തിനാണ്.
ഭൂമി കൈമാറുമ്പോൾ വ്യവസ്ഥകൾ നിർദേശിക്കാനും സർക്കാരിന് അധികാരമുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണു ക്ഷേത്ര നിർമാണത്തിനുള്ള അധികാരമുൾപ്പെടെ ട്രസ്റ്റിനു നൽകണമെന്ന കോടതി നിർദേശമെന്നാണു നിയമവൃത്തങ്ങൾ പറയുന്നത്. അപ്പോഴും ഭൂമിയുടെ തൽസ്ഥിതി തുടരുന്നതു സംബന്ധിച്ച വ്യവസ്ഥ ആശയക്കുഴപ്പമുണ്ടാക്കാമെന്നും അതു പരിഹരിക്കാൻ ആവശ്യമെങ്കിൽ നിയമഭേദഗതി കൊണ്ടുവരുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
ട്രസ്റ്റ് രൂപീകരിക്കാനാണു തീരുമാനമെങ്കിൽ, ഗുജറാത്തിലെ സോമനാഥ് ക്ഷേത്ര ട്രസ്റ്റാണു കേന്ദ്രത്തിനു മുന്നിലെ പ്രധാന മാതൃക. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ 4 വീതം പ്രതിനിധികൾ ഉൾപ്പെടുന്നതാണ് ഈ ട്രസ്റ്റ്. നിലവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, എൽ.കെ.അഡ്വാനി തുടങ്ങിയവർ ട്രസ്റ്റ് ബോർഡിൽ അംഗങ്ങളാണ്.
അയോധ്യയിലെ തർക്കഭൂമിയുടെ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ട്രസ്റ്റിൽ നിർമോഹി അഖാഡയുടെ പ്രാതിനിധ്യം വേണമെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഫലത്തിൽ, ബാക്കിയുള്ളവരെ കേന്ദ്രത്തിനു തീരുമാനിക്കാം. സ്വാഭാവികമായും, രാമജന്മഭൂമി ന്യാസിന്റെ പ്രാതിനിധ്യം പ്രതീക്ഷിക്കാം.
രാമക്ഷേത്ര നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് കണക്ക് കൂട്ടല്അടുത്ത മകര സംക്രാന്തി ദിനത്തിലായിരിക്കും നിര്‍മാണം ആരംഭിക്കുകയെന്നാണ് സൂചന.
വരുന്ന മകരസംക്രാന്തി ദിവസം (2020 ജനുവരി 15ഓടെ) ക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് വി.എച്ച്.പി. നേതാവ് ശരത് ശര്‍മ്മ മാധഅയമങ്ങളോട് പറഞ്ഞു. സോമനാഥക്ഷേത്രത്തിന്റെ മാതൃകയില്‍ ട്രസ്റ്റ് രൂപവത്കരിക്കണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങി. കോടതി നല്കിയ സമയപരിധിക്കുള്ളില്‍ ട്രസ്റ്റ് രൂപവത്കരിക്കണം. സര്‍ക്കാരിനും സംഘടനകള്‍ക്കും ഇതില്‍ പങ്കുണ്ടാവണം. വി.എച്ച്.പി. തയ്യാറാക്കിയ ശിലകള്‍ തന്നെ ക്ഷേത്രനിര്‍മാണത്തിന് ഉപയോഗിക്കുമെന്നാണ് കരുതുന്നതെന്നും ശരത് ശര്‍മ്മ പറഞ്ഞു.
മൂന്നുവര്‍ഷത്തിനുള്ളില്‍ ക്ഷേത്രത്തിന്റെ ആദ്യനില പൂര്‍ത്തിയാക്കും. ശിലകള്‍ തയ്യാറാക്കുന്നത് ഉള്‍പ്പെടെ 65 ശതമാനം ജോലികളും നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്. കൂടുതല്‍ ജോലിക്കാരെ ആവശ്യമുണ്ടെങ്കില്‍ രാജസ്ഥാനില്‍നിന്നും ഗുജറാത്തില്‍നിന്നും കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശിലാസ്ഥാപന കര്‍മങ്ങളും നടക്കും. അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന് വിഎച്ച്പിയുടെ നേതൃത്വത്തില്‍ മുമ്പ് ശിലാസ്ഥാപനം നടത്തിയിരുന്നു.വിഎച്ച്പി മുമ്പ് രൂപകല്പന ചെയ്ത പ്രകാരമായിരിക്കും ക്ഷേത്രം നിര്‍മിക്കുക.
സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ക്ഷേത്ര നിര്‍മാണത്തിനായി ട്രസ്റ്റ് രൂപീകരണ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. ട്രസ്റ്റ് രൂപീകരണം ഉടന്‍ പൂര്‍ത്തിയാക്കും. 2022 ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പ് ഭൂരിഭാഗം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ആലോചന. ആര്‍കിടെക്ട് ചന്ദ്രകാന്ത് സോംപുരയാണ് ക്ഷേത്രം രൂപകല്പന ചെയ്യുന്നത്. ക്ഷേത്ര നിര്‍മാണത്തിനായി തൂണുകളും ശില്പങ്ങളും തയ്യാറാക്കാനായി ഗുജറാത്തില്‍ നിന്ന് ശില്പികള് വര്‍ഷങ്ങളായി അയോധ്യയില്‍ ജോലി ചെയ്തിരുന്നു. സുപ്രീം കോടതി വിധിക്ക് മുമ്പാണ് തൊഴിലാളികളെ തിരിച്ചയച്ചത്. തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ ഗുജറാത്ത്, രാജസ്ഥാന്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നായി കൂടുതല്‍ തൊഴിലാളികളെ അയോധ്യയിലെത്തിക്കും.
Discussion about this post