പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആർബിഡിസികെ മുൻ എംഡി മുഹമ്മദ് ഹനീഷ് ഉൾപ്പടെയുളള ഉന്നത ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളുന്നു. ഗുഢാലോചന സംബന്ധിച്ച് കൂടുതൽ തെളിവുകൾ ലഭിച്ചതോടെയാണ് വിജിലൻസ് സംഘം അന്വേഷണം നടത്താൻ തീരുമാനിച്ചത്.കേസിൽ നേരത്തെ അറസ്റ്റിലായ എം ടി തങ്കച്ചന്റെ ആർബിഡിസികെയിലെ നിയമനവും ചട്ടങ്ങൾ കാറ്റിൽപ്പറത്തിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി
പാലാരിവട്ടം പാലം കേസ് അട്ടിമറിക്കാൻ ശ്രമിച്ച മുൻ അന്വേഷണ സംഘത്തലവൻ അശോക് കുമാറിനെ മാറ്റി പുതിയ സംഘം വന്നതോടെയാണ് അന്വേഷണം വീണ്ടും സജീവമായത്. കരാറുകാരനുള്ള വായ്പ , ടെണ്ടർ എന്നിവയിലാണ് പ്രധാനമായും ക്രമക്കേട് നടന്നതെന്നാണ് വിജിലൻസ് ആദ്യം കരുതിയത്. എന്നാൽ പാലം നിർമാണവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലിൽ ഉൾപ്പെടെ എല്ലാ മേഖലകളിലും അഴിമതി നടന്നുവെന്ന് വിജിലൻസിന് ഇപ്പോൾ തെളിവ് ലഭിച്ചിട്ടുണ്ട്. സ്വകാര്യവ്യക്തികളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിന് റോഡിന്റെ അലൈന്മെന്റിൽ വരെ മാറ്റം വരുത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാവുമെന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു.
കരാർ നൽകുമ്പോൾ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷന്റെ എംഡി ആയിരുന്നു മുഹമമദ് ഹനീഷ്. അദ്ദേഹത്തിന് മേൽനോട്ടത്തിൽ പിഴവുണ്ടായി എന്ന് മാത്രമായിരുന്നുവിജിലൻസ് ആദ്യം ധരിച്ചിരുന്നത്. എന്നാൽ വിശദമായ അന്വേഷണത്തില്‍ മുഹമ്മദ് ഹനീഷിനെ സംശയത്തിന്റെ നിഴലിലാക്കുന്ന ചില മൊഴികളും തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
Discussion about this post