ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമോ എന്ന വിഷയത്തിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ഇതുകൂടാതെ അയോഗ്യരാക്കിയതിനെതിരെ കർണാടകത്തിലെ 15 എംഎൽഎമാർ നൽകിയ ഹർജിയിലും ട്രൈബ്യൂണലുകളുമായി ബന്ധപ്പെട്ട കേസിലും സുപ്രീംകോടതി വിധി പറയും.
ചീഫ് ജസ്റ്റിസിന് കൈമാറുന്ന ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകണമെന്ന ഡൽഹി ഹൈക്കോടതി ഫുൾ ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതി സെക്രട്ടറി ജനറൽ നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ഭരണഘടന ബെഞ്ച് തന്നെയാണ് വിധി പറയുന്നത്. എല്ലാ ജഡ്ജിമാരും സ്വത്തുവിവരങ്ങൾ ഓരോ വർഷവും ചീഫ് ജസ്റ്റിസിന് കൈമാറണമെന്ന പ്രമേയം 1997ലാണ് പാസാക്കിയത്.
2007ൽ ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകനായ സുഭാഷ് ചന്ദ്ര അഗര്‍വാൾ സുപ്രീംകോടതി രജിസ്ട്രിയിൽ ആർടിഐ അപേക്ഷ നൽകി. ചീഫ് ജസ്റ്റിസ് ആർടിഐയുടെ പരിധിയിൽ വരാത്തതിനാൽ വിവരങ്ങൾ കൈമാറാനാകില്ലെന്നായിരുന്നു അന്ന് രജിസ്ട്രി നൽകിയ മറുപടി. ഇതിനെതിരെയായിരുന്നു ദില്ലി ഹൈക്കോടതി ഫുൾ ബെഞ്ച് വിധി. ചീഫ് ജസ്റ്റിസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമോ എന്ന കേസിലെ വിധി ചീഫ് ജസ്റ്റിസ് തന്നെ പറയാൻ പോകുന്നു എന്ന പ്രത്യേക കൂടി ഈ വിധിക്കുണ്ട്.
ട്രൈബ്യൂണലുകളെ ദേശീതലത്തിലുള്ള ഒരു സംവിധാനത്തിന് കീഴിൽ കൊണ്ടുവരുന്നതിനെതിരെയുള്ള ഹർജികളിലെ വിധിയാണ് മറ്റൊന്ന്. ട്രൈബ്യൂണൽ അംഗങ്ങളുടെ നിയമനം, ട്രൈബ്യൂണൽ വിധിക്കെതിരെ സുപ്രീംകോടതിയെ മാത്രമെ സമീപിക്കാവൂ എന്ന വ്യവസ്ഥയിലെ മാറ്റമടക്കം നിരവധി വിഷയങ്ങളിൽ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ച് വിധി പറയും.
Discussion about this post