ക്ഷേത്രങ്ങളുടെ പരിസരത്ത് ആയുധ പരിശീലനം നിരോധിക്കാൻ വ്യവസ്ഥ. കേരള സർക്കാർ തയാറാക്കിയ തിരുവിതാംകൂർ- കൊച്ചി ഹിന്ദു മതസ്ഥാപന (ഭേദഗതി) ബില്ലിലാണ് വ്യവസ്ഥ ഉൾപ്പെടുത്തിയത്. ഇതിന് ആറ് മാസം വരെ തടവ് അല്ലെങ്കിൽ 5000 രൂപയാണു കരടു ബില്ലിൽ നിർദേശിച്ചിട്ടുള്ള ശിക്ഷ.
സുപ്രീം കോടതി കഴിഞ്ഞ ദിവസം ശബരിമല ഭരണ സംവിധാനം സംബന്ധിച്ച ഹർജി പരിഗണിച്ചപ്പോൾ ഈ ബില്ലാണു കേരള സർക്കാർ ഹാജരാക്കിയത്. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ആയുധ പരിശീലനം നടത്തുന്നതു തടയാൻ നിയമം ഭേദഗതി ചെയ്യുമെന്നു മുഖ്യമന്ത്രി കഴിഞ്ഞ ഫെബ്രുവരിയിലും ദേവസ്വം മന്ത്രി ഡിസംബറിലും നിയമസഭയിൽ പറഞ്ഞിരുന്നു.
കഴിഞ്ഞ ജനുവരി ഏഴിനു തന്നെ ബിൽ തയാറായിരുന്നു. ശബരിമല പ്രക്ഷോഭവും പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പും വന്ന പശ്ചാത്തലത്തിലാണു തുടർ നടപടികൾ മാറ്റിവച്ചതെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
ക്ഷേത്ര കാര്യങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങൾക്കു ദേവസ്വത്തിന്റെ വസ്തുവകകൾ ഉപയോഗിക്കാൻ പാടില്ലെന്ന് കരടു ബില്ലിലെ 31(ബി) മൂന്ന് വകുപ്പിൽ പറയുന്നു. 31 (ബി) നാല് വകുപ്പിൽ ക്ഷേത്രങ്ങളിലെ ആചാരങ്ങളും ചടങ്ങുകളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങൾക്കോ ആയുധം ഉപയോഗിച്ചുള്ളതോ അല്ലാത്തതോ ആയ മാസ് ഡ്രില്ലിനോ ദേവസ്വം വസ്തുവകകളോ പരിസരങ്ങളോ ഏതെങ്കിലും വ്യക്തിയോ സംഘടനയോ അസോസിയേഷനോ ഉപയോഗിച്ചാൽ ആറ് മാസം തടവ് അല്ലെങ്കിൽ 5000 രൂപ പിഴ.എന്നിങ്ങനെയാണ് ബില്ലിലെ വ്യവസ്ഥകൾ.
ഇതേ ഹർജി കഴിഞ്ഞ ഓഗസ്റ്റ് 27നു പരിഗണിച്ചപ്പോൾ, ശബരിമലയുൾപ്പെടെ തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ മെച്ചപ്പെട്ട നടത്തിപ്പിനായി പുതിയ നിയമം കൊണ്ടുവരുമെന്നു സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു. നാലാഴ്ചയ്ക്കുള്ളിൽ ബിൽ തയാറാക്കാനാണ് അന്നു കോടതി നിർദേശിച്ചത്. എന്നാൽ കരടുബിൽ ജനുവരിയിൽ തന്നെ തയാറാക്കിയ കാര്യം സർക്കാർ കോടതിയെ അറിയിച്ചില്ലെന്നതു ശ്രദ്ധേയമാണ്.
Discussion about this post