തൃപ്തി ദേശായിയുടെയും സംഘത്തിന്റെയും വരവിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സംശയം സര്‍ക്കാരിനുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. തൃപ്തിദേശായി പുറപ്പെട്ടത് ബിജെപിക്കും ആര്‍എസ്എസ്സിനും സ്വാധീനമുള്ള മഹാരാഷ്ട്രയില്‍ നിന്നാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ കാര്യം കേരളത്തിലെ ഒരു മാധ്യമം മാത്രമാണറിഞ്ഞത് ഇതിനെല്ലാം പിന്നില്‍ വ്യക്തമായ അജണ്ടയും ഗൂഢാലോചനയുമുണ്ടെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു .
രാവിലെ അഞ്ചു മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്നവര്‍ കോട്ടയം വഴി ശബരിമലയിലേക്ക് പോകുന്നുവെന്നാണ് ആദ്യം മാധ്യമങ്ങളിലൂടെ പറഞ്ഞതും ജനങ്ങലെല്ലാം അറിഞ്ഞതും. എന്നാല്‍ അവര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് പോയപ്പോൾ ഇത് നേരത്തെ അറിയാമായിരുന്ന സംഘം അവിടെ നില്‍ക്കുകയാണ്. അങ്ങനെ കാത്തു നില്ക്കുന്ന ആളുടെ കൈവശം മുളകു പൊടിയുണ്ട്. വളരെ നന്നായി പോകുന്ന തീര്‍ഥാടന കാലത്തെ സംഘര്‍ഷഭരിതമാക്കാനും ആക്ഷേപിക്കാനുമുള്ള പുറപ്പാടാണ് ഇതിനു പിന്നില്‍ നടക്കുന്നത്.
സർക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. 2018ലെ വിധി അംഗീകരിച്ച് നടപ്പിലാക്കുന്നതിന് നേതൃത്വം നല്കിയ സർക്കാരാണ് ഇത്. എന്നാല്‍ 2019ലെ വിധിയില്‍ അവ്യക്തതകളുണ്ടെന്നത് നിയമജ്ഞരുടെ തന്നെ അഭിപ്രായമാണ്. അവ്യക്തത മാറുക എന്നത് പ്രധാനമാണ്. ഇപ്പോൾ നമ്മള് മറന്ന രാമനമജാപം പുനരാരംഭിച്ചിട്ടുണ്ട്. സംഘര്‍ഷമുണ്ട് എന്ന വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ്.
2015-16ലെ തീര്‍ഥാടന കാലത്തെ വെല്ലുന്ന തരത്തിലുള്ള തീര്‍ഥാടന പ്രവാഹമാണ് ഈ കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ഈ ഘട്ടത്തില്‍ അസ്വസ്ഥത സമൂഹത്തില്‍ സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ഗൂഢാലോചനയാണ് നടക്കുന്നത്”, കടകംപള്ളി പറഞ്ഞു.
പുലര്‍ച്ചെ നാലരയോടെയാണ് തൃപ്തി ദേശായിയും സംഘവും നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. നാലംഗ സംഘത്തിനൊപ്പമാണ് തൃപ്തി ദേശായി നെടുമ്പാശ്ശേരിയില്‍ എത്തിയത്. ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിന്‍ഡെ, മനീഷ എന്നിവരാണ് ഒപ്പമുള്ളത്. ശബരിമല ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും തൃപ്തി ദേശായിക്കൊപ്പമുണ്ട്. കമ്മീഷണര്‍ ഓഫീസിലേക്ക് എത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്പേ ആക്രമണവും ഉണ്ടായി.
Discussion about this post