തിരുവനന്തപുരം: ആരെയും വേദനിപ്പിക്കാനല്ല തന്റെ ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന പുസ്തകമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. കൂടുതല്‍ തുറന്ന് പറച്ചിലുകള്‍ക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യം. വിശ്വാസികളെ കബളിപ്പിക്കുന്ന ഏര്‍പ്പാടുകള്‍ തുടരാനാകില്ലെന്നും സിസ്റ്റര്‍ ലൂസി ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. നേരിട്ട് അറിഞ്ഞ അനുഭവങ്ങള്‍ പങ്ക് വയ്ക്കണം എന്ന ആഗ്രഹമാണ് പുസ്തകത്തിലൂടെ പുറത്തുവന്നതെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.
2005-ല്‍ എഴുതാന്‍ തുടങ്ങിയതാണ്. സന്യാസ സഭയില്‍ നിന്ന് മാനസികമായി പീഡിപ്പിക്കപ്പെട്ട വര്‍ഷമാണ് 2000-2003. ആ സമയത്ത് ചിന്തകളെ മനോഹരമാക്കാന്‍ വേണ്ടി അനുഭവങ്ങള്‍ എഴുതി വയ്ക്കുകയായിരുന്നു. പിന്നീട് ഫ്രാങ്കോ മുളയ്ക്കല്‍ലിനെതിരായ കേസ് വരുന്ന സമയത്ത്, സിസ്റ്റര്‍മാരെ പിന്തുണയ്ക്കേണ്ടവര് തന്നെ തള്ളി പറഞ്ഞപ്പോഴാണ് സഭയിലെ ചൂഷണങ്ങള്‍ തുറന്ന് പറയണം എന്ന് ആഗ്രഹം ഉണ്ടായതെന്നും സിസ്റ്റര്‍ ലൂസി കൂട്ടിച്ചേര്‍ത്തു.
മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേന എത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്നാണ്സിസ്റ്റര് ലൂസി കളപ്പുര ആത്മകഥയില്‍ തുറന്നുപറഞ്ഞത്. സിസ്റ്റര്‍ ലൂസി എഴുതിയ ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന പുസ്തകത്തിലാണ് വൈദികര്‍ക്കെതിരെ ഗുരുതര ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. കന്യാസ്ത്രീയായതിന് ശേഷം തനിക്ക് നേരെ പീഡനശ്രമം ഉണ്ടായെന്നാണ് സിസ്റ്റര്‍ ലൂസി പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. നാല് തവണ വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് സിസ്റ്റര്‍ ആരോപിക്കുന്നത്. കൊട്ടിയൂര്‍ കേസിലെ പ്രതി ഫാദര്‍ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും പുസ്തകത്തിലുണ്ട്.
Discussion about this post