തിരുവനന്തപുരം: പട്ടിണി സഹിക്കാന്‍ കഴിയാതെ തിരുവനന്തപുരത്ത് അമ്മ തന്റെ മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവത്തില്‍ ജനപ്രതിനിധികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്. ഭരണസിരാകേന്ദ്രത്തിന്റെ വിളിപ്പാടകലെ ഇങ്ങനെയൊരു കുടുംബം കഴിയുന്നത്, അവര്‍ ദാരിദ്യത്തിന്റെ അങ്ങേയറ്റം എത്തുംവരെ കാണാതിരുന്ന ജനപ്രതിനിധികള്‍ക്ക് ആ സ്ഥാനത്ത് തുടരാന്‍ ലജ്ജയില്ലേ എന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.
തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രീയാണ് പട്ടിണി സഹിക്കാന്‍ കഴിയാതെ മക്കളെ ശിശുക്ഷേമ സമിതിയെ സംരക്ഷിക്കാനേല്‍പ്പിച്ചത്. മൂന്നുമാസം പ്രായമുള്ളതും ഒന്നര വയസു പ്രായമുള്ളതുമായ രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ സാന്നിധ്യം അനിവാര്യമായതിനാല്‍ ശിശുക്ഷേമ സമിതിക്ക് കൈമാറിയിട്ടില്ല.
വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പുറമ്പോക്കിൽ കഴിയുന്ന ആറുമക്കളുള്ള ഒരു സ്ത്രീ പട്ടിണിമൂലം അവരുടെ കുഞ്ഞുങ്ങളെ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവം ഉത്തരേന്ത്യയിലല്ല, പ്രബുദ്ധ മലയാളിയുടെ നമ്പർ വൺ കേരളത്തിലാണ്. മദ്യപാനിയായ ഭർത്താവും മുഴുപ്പട്ടിണിമൂലം മണ്ണ് വാരിത്തിന്നുന്ന കുഞ്ഞുങ്ങളുമുള്ള നിരാലംബയായ ആ സ്ത്രീ പിന്നെ എന്തു ചെയ്യാനാണ്?
ദാരിദ്ര്യനിർമ്മാർജ്ജനത്തിൽ ഭാരതം ഏറെ മുന്നേറുമ്പോൾ, കേരളത്തിൽ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പ്രയോജനം ഇതുപോലെയുള്ള പാവപ്പെട്ടവർക്ക് മുടക്കുന്നത് ആരെന്നറിഞ്ഞേ തീരൂ. ലൈഫ് പദ്ധതിയിലെ അർഹരിൽ ഇവർ പെടാതെ പോയത് എന്തുകൊണ്ടാണ്? ഭരണസിരാകേന്ദ്രത്തിന്റെ വിളിപ്പാടകലെ ഇങ്ങനെയൊരു കുടുംബം കഴിയുന്നത് അവർ ദാരിദ്യത്തിന്റെ അങ്ങേയറ്റം എത്തുംവരെ കാണാതിരുന്ന ജനപ്രതിനിധികൾക്ക് ആ സ്ഥാനത്ത് തുടരാൻ ലജ്ജയില്ലേ?
വരുമാനമാർഗ്ഗമെന്ന് പറഞ്ഞ് മദ്യനയത്തിൽ വെള്ളം ചേർത്ത സംസ്ഥാന സർക്കാരാണ് ഈ കുടുംബത്തിന്റെ ദുരിതത്തിന് ഒരു പ്രധാന കാരണം. വിശപ്പിനോടാണ് നമ്മൾ കടക്കൂ പുറത്തെന്ന് പറയേണ്ടത്. കുഞ്ഞുങ്ങളെ നോക്കാതെ മദ്യത്തിൽ മുങ്ങിയവരിലാണ് നവോത്ഥാനം കൊണ്ടുവരേണ്ടത്.
കേരളം ലോകത്തിന് മുന്നിൽ തല താഴ്ത്തുന്ന സംഭവങ്ങൾ തുടർക്കഥയാവുകയാണ്. ഇനിയെങ്കിലും, ചുറ്റുപാടുമുള്ള അവശരിലേക്കും ആലംബഹീനരിലേക്കും സംസ്ഥാന സർക്കാരിന്റെ കണ്ണെത്തണം. അതിനുള്ള ഒരു മുന്നറിയിപ്പാണ് ഇന്ന് നാം കണ്ട, സ്വന്തം കുഞ്ഞുങ്ങൾക്ക് നല്ല ഭക്ഷണം കിട്ടാൻ വേണ്ടി അവരെ ചിറകിനടിയിൽ നിന്ന് മാറ്റേണ്ടി വന്ന പെറ്റമ്മയുടെ പിടച്ചിൽ. ഇനി ഒരു കുടുംബത്തിനും ഇത്തരമൊരു അവസ്ഥ വരരുതേയെന്ന് മാത്രമാണ് ഉള്ളുലയ്ക്കുന്ന ഈ കാഴ്ച കാണുമ്പോഴുള്ള പ്രാർത്ഥന.
Discussion about this post