രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം നിലനിൽക്കുന്നുവെന്ന് പറയുകയും ഒപ്പം രാഹുൽ ഗാന്ധിയെയും നെഹ്രു കുടുംബത്തെയും പുകഴ്ത്തുകയും ചെയ്ത വ്യവസായി രാഹുൽ ബജാജിന് മറുപടിയുമായി ബിജെപി നേതാവ് അമിത് മാളവ്യ.
ഞാൻ ആരെയും പുകഴ്ത്താറില്ലെന്ന് പറഞ്ഞ രാഹുൽ ബജാജ് രാഹുൽ ഗാന്ധിക്ക് വേണ്ടി പ്രകടമായും അല്ലാതെയും അത് ചെയ്യുന്നതിൽ സന്തുഷ്ടനാണെന്ന് അമിത് മാളവ്യ വ്യക്തമാക്കി. രാഷ്ട്രീയ പക്ഷപാതിത്വമുണ്ടെങ്കിൽ അത് തുറന്നു പറയുകയാണ് വേണ്ടതെന്നും അതിന് നിഷ്കളങ്കത നടിക്കുകയും രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം നിലനിൽക്കുന്നതയി പ്രചരിപ്പിക്കുകയും ചെയ്യുന്നതിൽ അർത്ഥമില്ലെന്നും അമിത് മാളവ്യ ട്വിറ്ററിൽ കുറിച്ചു. ബിജെപി ഐ ടി വിഭാഗം മേധാവിയാണ് അമിത് മാളവ്യ.
‘It is difficult for me to praise anyone’, said Rahul Bajaj except off course if it is Rahul Gandhi.
Wear your political affiliation on your sleeve and don’t hide behind inanities like there is atmosphere of fear and all that… pic.twitter.com/2JeyBzkfp8
— Amit Malviya (मोदी का परिवार) (@amitmalviya) November 30, 2019
കോൺഗ്രസ്സിന്റെ ‘ലൈസൻസ് രാജ്‘ ആസ്വദിച്ചിരുന്ന വ്യക്തിയായിരുന്നു രാഹുൽ ബജാജെന്നും സുതാര്യമല്ലാത്ത സ്കൂട്ടേഴ്സ് ഇന്ത്യാ ഇടപാടിൽ കോൺഗ്രസ്സ് മന്ത്രിമാരുമായുള്ള അടുപ്പം 1987ൽ രാഹുൽ ബജാജ് സമർത്ഥമായി വിനിയോഗിച്ചിരുന്നുവെന്നും മാളവ്യ ആരോപിക്കുന്നു. ഇതിന് തെളിവായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് നടത്തിയ ഒരു പഠനത്തിന്റെ വിശദാംശങ്ങളും അമിത് മാളവ്യ ചൂണ്ടിക്കാട്ടുന്നു.
സ്വകാര്യ മാദ്ധ്യമം സംഘടിപ്പിച്ച ഒരു പരിപാടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിദ്ധ്യത്തിലായിരുന്നു രാഹുൽ ബജാജിന്റെ അഭിപ്രായ പ്രകടനം. കേന്ദ്ര സർക്കാരിന്റെ പ്രകടനം നല്ലതാണെന്നും എന്നാൽ സർക്കാരിനെതിരായ വിമർശനങ്ങൾ ഭയത്തിന്റെ അന്തരീക്ഷത്തിലാണ് ചർച്ച ചെയ്യപ്പെടുന്നതെന്നും ബജാജ് ആരോപിച്ചിരുന്നു. ബജാജിന്റെ പരാമർശങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഭയത്തിന്റേതായ ഒരു അന്തരീക്ഷവും രാജ്യത്ത് നിലനിൽക്കുന്നില്ലെന്നും അമിത് ഷാ മറുപടി നൽകിയിരുന്നു. സാഹചര്യങ്ങൾ ഇനിയും മെച്ചപ്പെടുത്താൻ സർക്കാർ പരിശ്രമിക്കുമെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.
ബജാജിന്റെ വിവാദ പരാമർശത്തിനെതിരെ ശക്തമായ പ്രതികരണങ്ങൾ ദേശീയ തലത്തിൽ ഉയർന്നു വന്നിരുന്നു. രാഹുൽ ബജാജിന്റെ പരാമർശങ്ങൾ രാഷ്ട്ര താത്പര്യത്തിന് വിരുദ്ധമാണെന്നും നുണപ്രചാരണങ്ങൾ സമൂഹത്തിന് തെറ്റായ സന്ദേശങ്ങൾ നൽകുമെന്നും ബിജെപി വ്യക്തമാക്കിയിരുന്നു.
Discussion about this post